ന്യൂദല്‍ഹി: എം.എം കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ്, നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ വധങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോയെന്ന് അന്വേഷിക്കാന്‍ സി.ബി.ഐയ്ക്ക് സുപ്രീം കോടതി നിര്‍ദേശം. നിലവിലെ അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് കല്‍ബുര്‍ഗിയുടെ ഭാര്യ നല്‍കിയ ഹരജിയിലാണ് കോടതി ഇടപെടല്‍.

പ്രഥമദൃഷ്ട്യാ ഈ കൊലപാതകങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് സി.ബി.ഐയോട് കോടതി ആവശ്യപ്പെട്ടത്.

2013ല്‍ പൂനെയില്‍ വെച്ചാണ് ധബോല്‍ക്കറിനെ വെടിവെച്ചു കൊന്നത്. അതിനുശേഷം 2015 ഫെബ്രുവരി 20ന് കോലാപൂരില്‍ വെച്ച് പന്‍സാരയേയും കൊലചെയ്തു. ഇതേ വര്‍ഷം ആഗസ്റ്റ് 30നാണ് കല്‍ബുര്‍ഗി കൊല്ലപ്പെട്ടത്.

Also Read:ഇത് തുടക്കത്തിലെ ട്രെന്റ് മാത്രമല്ല ; ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പമെന്ന് കമല്‍നാഥ്; മധ്യപ്രദേശില്‍ വിജയം ഉറപ്പിച്ച് കോണ്‍ഗ്രസ്; ബി.ജെ.പി മന്ത്രിമാര്‍ പിന്നില്‍

2017 സെപ്റ്റംബര്‍ അഞ്ചിനാണ് ബംഗളുരുവില്‍ ഗൗരി ലങ്കേഷ് വെടിയേറ്റു കൊല്ലപ്പെട്ടത്. വിവിധ ഏജന്‍സികളാണ് ഈ കൊലപാതകങ്ങളെല്ലാം അന്വേഷിക്കുന്നത്.

ധബോല്‍ക്കര്‍ കൊലപാതകം അന്വേഷിക്കുന്നത് സി.ബി.ഐയാണ്. മഹാരാഷ്ട്ര പ്രത്യേക അന്വേഷണ സംഘമാണ് പന്‍സാരെ കൊലപാതകം അന്വേഷിക്കുന്നത്. കല്‍ബുര്‍ഗി കൊല പാതകം കര്‍ണാടക ക്രൈംബ്രാഞ്ചും ഗൗരി ലങ്കേഷ് വധം കര്‍ണാടക പ്രത്യേക അന്വേഷണ സംഘവുമാണ് അന്വേഷിക്കുന്നത്.