കണ്ണൂര്‍: കവിയും രാഷ്ട്രീയ നിരീക്ഷകനുമായ കെ.സി ഉമേഷ് ബാബുവിന്റെ വീടിനു നേരെ ആക്രമണം. ഇന്നു രാവിലെ ആറരയോടെയാണ് കണ്ണൂരിലെ പാറക്കണ്ടിയിലെ വീടിനു നേരെ ആക്രമണമുണ്ടായത്.

അജ്ഞാതരായ അക്രമികള്‍ വീടിനു നേരെ ട്യൂബൈ്‌ലൈറ്റ് വലിച്ചെറിയുകയായിരുന്നു. വീടിന്റെ പുറത്തു നിന്നും ആ സമയം ഇരുചക്രവാഹനത്തിന്റെ ശബ്ദം കേട്ടതായി ഉമേഷ് ബാബു പറയുന്നു. മനപൂര്‍വ്വമുള്ള ആക്രമണമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.


Also Read: വീണ്ടും നോക്കുകൂലി വിവാദം; നടന്‍ സുധീര്‍ കരമനയില്‍ നിന്ന് നോക്കുകൂലി വാങ്ങിയത് 25000 രൂപ


വീടിന്റെ സ്വീകരണമുറിയുടെ ജനലിനു നേരെയാണ് ട്യൂബ്‌ലൈറ്റ് എറിഞ്ഞത്. ട്യൂബ്‌ലൈറ്റ് പൊട്ടിച്ചിതറിയെങ്കിലും ജനല്‍ച്ചില്ല് പൊട്ടിയിട്ടില്ല. തിരക്കേറിയ റോഡിനു സമീപമാണ് ഉമേഷ് ബാബുവിന്റെ വീട്.

സി.പി.ഐ.എമ്മിന്റെ നിരന്തര വിമര്‍ശകനാണ് കെ.സി ഉമേഷ് ബാബു. കീഴാറ്റൂര്‍ ബൈപ്പാസ് വിഷയത്തില്‍ അടുത്തിടെ ചാനല്‍ചര്‍ച്ചകളില്‍ പാര്‍ട്ടിക്കെതിരെ രൂക്ഷമായാണ് സംസാരിച്ചത്. മുന്‍പ് സി.പി.ഐ.എം സഹയാത്രികനായിരുന്നു ഉമേഷ് ബാബു. ദീര്‍ഘകാലം പു.ക.സയുടെ തലപ്പത്തുണ്ടായിരുന്ന അദ്ദേഹം അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നാണ് പു.ക.സ വിട്ടത്. പിന്നീടാണ് അദ്ദേഹം സി.പി.ഐ.എമ്മിന്റെ വിമര്‍ശകനായത്.


Don”t Miss: ‘ക്രിക്കറ്റില്ലെങ്കിലും അവന്‍ ജീവിക്കും’; സ്മിത്തിന്റെ ക്രിക്കറ്റ് കിറ്റ് ഗാരേജില്‍ ഉപേക്ഷിച്ച് പിതാവ്, വീഡിയോ


ഉമേഷ് ബാബുവും ഭാര്യയും ഐ.ടി എഞ്ചിനീയറായ മകളും മാത്രമായിരുന്നു ആക്രമണ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത്. ആക്രമണം ഉണ്ടായ സ്വീകരണമുറിയുടെ ജനലിനു സമീപമുള്ള സോഫയിലിരുന്ന് പത്രം വായിക്കുകയായിരുന്നു ഉമേഷ് ബാബു.

“കഴിഞ്ഞ പത്തു വര്‍ഷങ്ങളായി ഭീഷണികള്‍ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഭയപ്പെടുകയോ ആരോടെങ്കിലും അഭയം തേടുകയോ ചെയ്തിട്ടില്ല. ഇന്നുണ്ടായ ആക്രമണം പോലും അവഗണിക്കാനാണ് ഇഷ്ടം. അയല്‍ക്കാരുടെയും മറ്റും നിര്‍ബന്ധപ്രകാരമാണു പൊലീസില്‍ പരാതിപ്പെടുന്നത്. ആരാണ് ആക്രമണത്തിനു പിന്നിലെന്ന് അറിയില്ല. ആര്‍ക്കെതിരെയും ആരോപണം ഉന്നയിക്കുന്നില്ല. തനിക്കു നേരെ വര്‍ഷങ്ങളായി നടന്നു വരുന്ന ആക്രമണത്തിന്റെ തുടര്‍ച്ചായണ് ഇതുമെന്നാണ് കരുതുന്നത്.” -കെ.സി ഉമേഷ് ബാബു പറഞ്ഞു.