ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഇന്ത്യന്‍ സായുധ സേനയുടെ പേരുപയോഗിച്ച് വോട്ടു നേടുന്നതില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളെ തടയണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനോട് ഇന്ത്യയുടെ മുന്‍ നാവിക സേനാ മേധാനി അഡ്മിറല്‍ എല്‍ രാംദാസ്.

പുല്‍വാമയുമായോ, ബാലാക്കോട്ടുമായോ ബന്ധപ്പെട്ട സൈനികരുടെ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ദുരുപയോഗം ചെയ്യുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് ശക്തമായ സന്ദേശ നല്‍കണമെന്നും അദ്ദേഹം തന്റെ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. പാകിസ്ഥാന്‍ മോചിപ്പിച്ച അഭിനന്ദന്‍ വര്‍ത്തമാന്റെ ചിത്രങ്ങളും തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്ന് ദി സിറ്റിസണ്‍ പുറത്തു വിട്ട രാംദാസിന്റെ കത്തില്‍ പറയുന്നു.

പുല്‍വാമ ആക്രമണം നടന്നയുടന്‍ എന്നിലെ രാജ്യസ്നേഹി ഇളകിമറിഞ്ഞു, ഞാന്‍ വ്യസനിക്കുകയും രോഷം കൊള്ളുകയും ചെയ്തു

“മതേതരവും രാഷ്ട്രീയ ഇടപെടലുകളുമില്ലാത്ത ഒരു വ്യവസ്ഥിതിയുടെ ഭാഗമായതില്‍ അഭിമാനിക്കുന്നവരാണ് ഇന്ത്യന്‍ സായുധ സേന എന്ന് നിങ്ങള്‍ക്കറിയാമെന്ന് എനിക്കുറപ്പുണ്ട്. തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ഭാക്കി നില്‍ക്കെ കപട ദേശീയ വാദത്തിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സൈനികരുടെ ചിത്രം ഉപയോഗിച്ച് വോട്ടുകള്‍ സ്വാധീനിക്കാതിരിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം”- അദ്ദേഹം തന്റെ കത്തില്‍ പറയുന്നു.

രാഷ്ട്രീയ പാര്‍ട്ടികള്‍ സൈനികരുടെ ചിത്രങ്ങള്‍, സൈന്യത്തിന്റെ യൂണിഫോം എന്നിവ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഉപയോഗിക്കുന്നത് അസ്വസ്ഥത ഉളവാക്കുന്നതാണെന്നും ഇക്കാര്യത്തില്‍ സൈന്യത്തിലെ തന്റെ സഹപ്രവര്‍ത്തകരും സമാനാഭിപ്രായക്കാരണെന്നും അദ്ദേഹം പറഞ്ഞു.

Image result for manoj tiwari army dress

ബി.ജെ.പിയുടെ ദല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരി സൈനിക വേഷം ധരിച്ച് അഭിനന്ദനെ കുറിച്ച് കവിത എഴുതി തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തത് വിവാദമായിരുന്നു. പുല്‍വാമയ്ക്ക് തൊട്ടു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയില്‍ വെച്ച് നടത്തിയ തെരഞ്ഞെടുപ്പ് റാലിയില്‍ പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ ചിത്രം വേദിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

മാര്‍ച്ച് രണ്ടിന് ഉത്തര്‍പ്രദേശില്‍ ബി.ജെ.പി ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് ജെറ്റിന്റെ ചിത്രങ്ങള്‍, അഭിനന്ദന്റെ ചിത്രങ്ങള്‍ തുടങ്ങിയ ഉപയോഗിച്ച് പ്രയാഗ് രാജില്‍ നിരവധി പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ടെന്ന് എ.ബി.പി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.