സാമന്ത- വിജയ് ദേവരകൊണ്ട ചിത്രം ഖുഷി തിയേറ്ററുകളിലെത്തിയത് കഴിഞ്ഞ ദിവസമാണ്. ശിവ നിര്‍വാണ സംവിധാനം ചെയ്ത ചിത്രം ഒരു റൊമാന്റിക് ഡ്രാമയായിട്ടാണ് ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന് മികച്ച വിജയം ലഭിച്ചതിന്റെ ഭാഗമായി നൂറു കുടുംബാംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വെച്ച് വിജയ് ദേവരകൊണ്ട നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഇപ്പോഴിതാ ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്തിന് പിന്നാലെ വിജയ് ദേവരകൊണ്ടയുടെ മുന്‍ ചിത്രമായ വേള്‍ഡ് ഫെയിമസ് ലവറിന്റെ വിതരണ കമ്പനിയും മറ്റൊരു ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ്.

വേള്‍ഡ് ഫെയിമസ് ലവര്‍ വിതരണത്തിന് എടുത്തത്തില്‍ തങ്ങള്‍ക്ക് 8 കോടി രൂപ നഷ്ട്ടമുണ്ടെന്നും ഒരു ലക്ഷം വെച്ച് 100 കുടുംബങ്ങള്‍ക്ക് നല്‍കുന്ന പൈസ പോലെ തന്നെ തങ്ങളേയും കുടുംബത്തേയും സഹായിക്കണം എന്നാണ് അഭിഷേക് പിക്ചേഴ്സ് എന്ന വിതരണ കമ്പനി പറയുന്നത്.


ട്വിറ്റര്‍ പേജിലൂടെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. ട്വീറ്റിന് പിന്നാലെ ഇരുപക്ഷത്തെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്.

അതേസമയം വിപ്ലവ്, ആരാധ്യ എന്നീ കഥാപാത്രങ്ങളായാണ് വിജയ്ക്കും സാമന്തയും ചിത്രത്തിലെത്തുന്നത്. വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് വ്യത്യസ്ത ജാതിയിലുള്ള കമിതാക്കള്‍ വിവാഹം കഴിക്കുന്നതും തുടര്‍ന്ന് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളുമാണ് ചിത്രം പറയുന്നത്.

മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനി, രവിശങ്കര്‍ എലമഞ്ചിലി എന്നിവര്‍ ചേര്‍ന്നാണ് ഖുഷി നിര്‍മിച്ചിരിക്കുന്നത്. മഹാനടി എന്ന ചിത്രത്തിനുശേഷം സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഖുഷി.

ജയറാം, സച്ചിന്‍ ബേക്കര്‍, മുരളി ശര്‍മ ലക്ഷ്മി, അലി, രോഹിണി, വെണ്ണല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Distrubution company is against vijay devarakonda