ന്യൂദല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരവെ അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ. ചൊവ്വാഴ്ച്ച വിദേശ കാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ ഇതുവരെയുണ്ടാക്കിയ ധാരണകള്‍ക്ക് വിരുദ്ധമായി ചൈന പ്രവര്‍ത്തിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയിരുന്നു.

ചൈനയുടെ ഏത് കടന്നുകയറ്റ ശ്രമത്തെയും ശക്തമായി പ്രതിരോധിക്കാന്‍ വിദേശകാര്യ മന്ത്രാലയം സൈന്യത്തിന് നിര്‍ദേശം നല്‍കി.
ചൊവ്വാഴ്ച്ച വൈകിട്ട് ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും പങ്കെടുത്തു. സേനമേധാവികള്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്തിരുന്നു.

അതിര്‍ത്തിയിലെ തന്ത്രപ്രധാന മേഖലകളില്‍ കൂടുതല്‍ സേനയെ ഇന്ത്യ എത്തിച്ചിട്ടുണ്ട്. ഇതില്‍ ചൈനയ്ക്ക് അതൃപ്തിയുണ്ടായിട്ടുണ്ട്. എന്നാല്‍ സേനയെ പിന്‍വലിക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

ഇതിനിടയില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഇന്ന് ഷാങ് ഗായി പ്രതിരോധ മന്ത്രിമാരുടെ യോഗത്തിനായി മോസ്‌കോവിലേക്ക് പോവുകയാണ്. ചൈനയുടെ പ്രതിരോധ മന്ത്രിയും ഇന്ന് അവിടെ ഉണ്ടാകുമെന്നാണ് സൂചന.

കഴിഞ്ഞ രണ്ട് ദിവസമായി അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ശനിയാഴ്ച രാത്രി ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായതായി വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട് കരസേനയുടെ പ്രസ്താവനയും പുറത്ത് വന്നിരുന്നു. ചൈനീസ് സേന തല്‍സ്ഥിതിയില്‍ മാറ്റമുണ്ടാക്കാന്‍ ശ്രമം നടത്തിയെന്നായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന. ഇതിനു പിന്നാലെയാണ് ഇന്ത്യ കൂടുതല്‍ സേനയെ ഈ മേഖലയിലേക്ക് എത്തിച്ചത്.

Content Highlight: Despite Monday’s Talks, China Took Provocative Action Again: Centre

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ