ന്യൂദല്‍ഹി: നിര്‍ഭയാ കേസ് പ്രതി പവന്‍ ഗുപ്ത നല്‍കിയ ദയാഹരജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. ഹരജി തള്ളണമെന്ന് ദല്‍ഹി സര്‍ക്കാര്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പവന്‍ ഗുപ്ത ഹരജി നല്‍കിയത്.

നേരത്തെ പവന്‍ ഗുപ്ത സമര്‍പ്പിച്ച തിരുത്തല്‍ ഹരജി സുപ്രിംകോടതി തള്ളിയിരുന്നു. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചായിരുന്നു ഹരജി പരിഗണിച്ചത്. പ്രതിയുടെ വാദങ്ങളില്‍ കഴമ്പില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

വധ ശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പവന്‍ ഗുപ്തയും അക്ഷയ് കുമാറും നല്‍കിയ ഹരജി ഇതിന് മുന്‍പ് പട്യാല ഹൗസ് കോടതിയും തള്ളിയിരുന്നു.

ദയാഹര്‍ജി പരിഗണിക്കവേ വധശിക്ഷ നടപ്പാക്കരുത് എന്നാണ് ചട്ടം. മരണവാറണ്ട് പ്രകാരം മാര്‍ച്ച് മൂന്നിനായിരുന്നു നാല് പ്രതികളേയും തൂക്കിലേറ്റേണ്ടിയിരുന്നത്. മറ്റ് മൂന്ന് പേരുടെയും ദയാ ഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും നേരത്തെ തന്നെ തള്ളിയതാണ്.

2012 ഡിസംബര്‍ 16നാണ്, ദല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ വെച്ച് പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നത്. വര്‍ഷങ്ങള്‍ നീണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ശേഷം മുകേഷ് കുമാര്‍ സിംഗ്, പവന്‍ ഗുപ്ത, വിനയ് കുമാര്‍ ശര്‍മ, അക്ഷയ് കുമാര്‍ എന്നിവരെ തൂക്കിക്കൊല്ലാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ