ന്യൂദല്‍ഹി: കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിനുകള്‍ അടുത്ത മാസത്തോടെ നല്‍കും. ബി.ജെ.പി. എം.പിമാരുടെ പാര്‍ലമെന്റ് പാര്‍ട്ടി യോഗത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് കുട്ടികള്‍ക്കുള്ള കൊവിഡ് പ്രതിരോധ കുത്തിവെയ്പ്പ് അടുത്ത മാസം ആരംഭിക്കുമെന്ന് അറിയിച്ചത്.

കൊവിഡ് മൂന്നാം തരംഗം കുട്ടികളെയാണ് കൂടുതലായി ബാധിക്കാന്‍ സാധ്യതയുള്ളതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. മൂന്നാം തരംഗത്തിന് മുന്‍പ് രാജ്യത്തുടനീളമുള്ള സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിന് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കണമെന്നും വിദഗ്ദ്ധര്‍ പറഞ്ഞിരുന്നു.

നിലവില്‍ കുട്ടികള്‍ക്കുള്ള കൊവാക്‌സിന്റെ ക്ലിനിക്കല്‍ ട്രയല്‍(പരീക്ഷണം) നടന്നുകൊണ്ടിരിക്കുകയാണ്. ഓഗസ്റ്റോടെ തന്നെ പരീക്ഷണം അവസാനിക്കുകയും വൈകാതെ അനുമതി ലഭിച്ച് സെപ്തംബറോടെ തന്നെ വാക്സിനെത്തുമെന്നുമാണ് പ്രതീക്ഷ.

സൈഡസ് കാഡില വാക്സിന്‍ നേരത്തേ തന്നെ ട്രയല്‍ പൂര്‍ത്തിയായിരുന്നു. ഫൈസര്‍ വാക്സിന് അനുമതിയും ലഭിച്ചിട്ടുണ്ട്. 12 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് സൈഡസ് വാക്‌സിന്‍ നല്‍കി സെപ്റ്റംബറോടെ പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിക്കുമെന്ന് വാക്സിനുകളെക്കുറിച്ചുള്ള ദേശീയ വിദഗ്ദ്ധ സംഘത്തിന്റെ തലവന്‍ ഡോ. എന്‍കെ അറോറ നേരത്തെ പറഞ്ഞിരുന്നു.

അതേസമയം, ഇന്ത്യയില്‍ ഇതുവരെ 44 കോടി ഡോസ് വാക്സിനാണ് നല്‍കിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Covid Vaccine For Children Likely Next Month