ന്യൂദല്‍ഹി: പാലക്കാട് വനമേഖലയില്‍ ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലയ്ക്ക് എതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച നിലപാടിനെ പ്രശംസിച്ച് കോണ്‍ഗ്രസ് വക്താവും എം.പിയുമായ അഭിഷേക് സിങ്വി.

‘ഒരു നേതാവ് എങ്ങനെ ആയിരിക്കണം എന്നതിന്റെ ഉദാഹരണം. മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ പേടിയില്ലാത്ത വസ്തുനിഷ്ഠമായ പ്രതികരണം’, സിംങ്‌വി പറഞ്ഞു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കിക്കൊണ്ടുള്ള മുഖ്യമന്ത്രിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു കോണ്‍ഗ്രസ് വക്താവിന്റെ പ്രതികരണം.


പാലക്കാട് ജില്ലാ അതിര്‍ത്തിയില്‍ ഗര്‍ഭിണിയായ ആന സ്ഫോടക വസ്തു നിറച്ച് പൈനാപ്പിള്‍ കഴിച്ച് ചരിഞ്ഞ സംഭവത്തില്‍ ബി.ജെ.പി എം.പി മനേക ഗാന്ധി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. മലപ്പുറം അതിന്റെ തീവ്ര അക്രമപ്രവര്‍ത്തനങ്ങളില്‍, പ്രത്യേകിച്ച് മൃഗങ്ങളെ ആക്രമിക്കുന്നതില്‍ പ്രശസ്തമാണെന്നാണ് മനേക ട്വീറ്റ് ചെയ്തത്.

കേരളത്തിലെ ക്ഷേത്രങ്ങളില്‍ 600 ലേറെ ആനകള്‍ കൊല്ലപ്പെട്ടതായും വനം വകുപ്പിനോട് ഇതുമായി ബന്ധപ്പെട്ട് സംസാരിക്കാറുണ്ടെന്നും മനേക കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഇതിന് പിന്നാലെ കേരളത്തിനും മലപ്പുറത്തിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചരണവുമുണ്ടായിരുന്നു. മലപ്പുറം അക്രമികളുടെ ജില്ലയാണ് എന്ന തരത്തിലായിരുന്നു പ്രചാരണം.

ഇതിനെതിരെ മുഖ്യമന്ത്രി തന്നെ നേരിട്ടെത്തിയിരുന്നു. കേരളത്തിന്റെ ആത്മാഭിമാനത്തെ ചോദ്യംചെയ്യാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

കൊവിഡ് പ്രതിരോധത്തില്‍ ലഭിച്ച ഖ്യാതി ഇല്ലാതാക്കാമെന്ന് കരുതുന്നത് വ്യാമോഹം മാത്രമാണ്. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യാജപ്രചരണത്തിന് തയാറാകുന്നുവെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. സംഭവത്തില്‍ ഇതുവരെ സ്വീകരിച്ച നപടികള്‍ അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ