സംസ്ഥാനത്തിന്റെ നീക്കത്തെ ബി.ജെ.പി എതിര്‍ത്തു. സര്‍വ്വകക്ഷി യോഗത്തില്‍ നിന്നും ബി.ജെ.പി നേതാക്കള്‍ ഇറങ്ങിപ്പോയി. 


തിരുവനന്തപുരം: സഹകരണ മേഖലയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ ബാങ്ക് നിക്ഷേപത്തിന്റെ കണക്കുകള്‍ ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടാല്‍ കൈമാറാമെന്ന് സര്‍വകക്ഷി യോഗത്തിനുശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

വിഷയങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി സര്‍വകക്ഷി പ്രതിനിധിസംഘം ദല്‍ഹിക്ക് പോകും. തീയതിയും ആരെല്ലാമാണ് പോകുന്നത് എന്ന കാര്യവും ചൊവ്വാഴ്ച തീരുമാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെയും കാണാനും തീരുമാനമായി.

എന്നാല്‍, സംസ്ഥാനത്തിന്റെ നീക്കത്തെ ബി.ജെ.പി എതിര്‍ത്തു. സര്‍വ്വകക്ഷി യോഗത്തില്‍ നിന്നും ബി.ജെ.പി നേതാക്കള്‍ ഇറങ്ങിപ്പോയി. ഇടതുപക്ഷവും വലതുപക്ഷവും കള്ളപ്പണ മുന്നണികളെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരോപിച്ചു.


Also Read: നോട്ട് പിന്‍വലിക്കല്‍; ജോലിഭാരം കാരണം മരിച്ചത് 11 ബാങ്ക് ഉദ്യോഗസ്ഥര്‍


എല്‍.ഡി.എഫും യു.ഡി.എഫും അഭിപ്രായങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും ദല്‍ഹിയിലേക്കുള്ള സര്‍വ്വകക്ഷി പ്രതിനിധി സംഘത്തില്‍ ബി.ജെ.പി പ്രതിനിധി ഉണ്ടാകില്ലെന്നും കുമ്മനം വ്യക്തമാക്കി. റിസര്‍വ് ബാങ്ക് നിയന്ത്രണം അംഗീകരിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. ബി.ജെ.പി നേതാക്കളുടെ പ്രത്യേക സംഘവും ദല്‍ഹിക്ക് പോകാന്‍ തീരുമാനിച്ചു.

എല്‍.ഡി.എഫും യു.ഡി.എഫും കള്ളപ്പണക്കാര്‍ക്കൊപ്പമാണ്. സഹകരണ ബാങ്കുകളിലെ ഇടപാടുകള്‍ സുതാര്യമാക്കണം. കള്ളപ്പണ മുന്നണികള്‍ക്കെതിരെ 28ന് ജനകീയ സദസ് സംഘടിപ്പിക്കുമെന്നും കുമ്മനം അറിയിച്ചു.

കേരളത്തിലെ സഹകരണ മേഖലയെ ഇല്ലാതാക്കാനുള്ള ഒരു നീക്കത്തെയും അംഗീകരിക്കില്ലെന്ന് യോഗത്തിനു ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിയമസഭയില്‍ ബി.ജെ.പി ഒഴികെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കാന്‍ തീരുമാനിച്ചു.

ആര്‍.ബി.ഐയുടെ നിയന്ത്രണങ്ങള്‍ വേണമെന്ന കാര്യത്തെ എല്ലാ സര്‍ക്കാരുകളും എതിര്‍ത്തിരുന്നു. ബി.ജെ.പി നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും ചെന്നിത്തല വ്യക്തമാക്കി.