ബീജിങ്: യു.എസ് ഇറാനെതിരെ യുദ്ധ ഭീഷണി മുഴക്കുന്ന സാഹചര്യത്തില്‍ ഇറാന്റെ അവകാശങ്ങളും താത്പര്യങ്ങളും സംരക്ഷിക്കുന്നതിന് പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ച് ചൈന.

ആഭ്യന്തര സ്ഥിരത നിലനിര്‍ത്തുന്നതിനും നിയമപരമായ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള ഇറാന്റെ ശ്രമങ്ങള്‍ക്ക് തുടര്‍ന്നും പിന്തുണയുണ്ടാകുമെന്നും ചൈന അറിയിച്ചു.

യു.എസിന്റെ ഭീഷണികളോട് സംയമനം പാലിക്കണമെന്നും തര്‍ക്കങ്ങള്‍ സമാധാരമപരമായി പരിഹരിക്കാമെന്നും ചൈന വ്യാഴാഴ്ച ആഹ്വാനം ചെയ്തു.

ഇറാനുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ ബീജിങ് സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര ബന്ധങ്ങളില്‍ ബലപ്രയോഗത്തെയോ ഭീഷണിയെയോ ചൈന എതിര്‍ക്കുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് അറിയിച്ചു.

യു.എസ് ആക്രമണ വിഷയത്തില്‍ ഇറാനെ പിന്തുണയ്ക്കുന്ന റഷ്യയുടെ നയത്തില്‍ പങ്കാളിയാകുമോ എന്ന പ്രസ് ടി.വിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ്. ചൈനയും ഇറാനുമായും ദീര്‍ഘകാലമായുള്ള സൗഹൃദമുണ്ടെന്നും അവര്‍ വിശദീകരിച്ചു.

മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിനും ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ചൈന പ്രധാന പങ്കുവഹിക്കാന്‍ തയ്യാറാണെന്നും നിങ് വിശദീകരിച്ചു.

ഇറാനെതിരെ യു.എസ് സൈനിക നടപടിയെടുത്താല്‍ മേഖല പ്രവചനാതീതമായ പ്രശ്‌നങ്ങളിലേക്ക് വീണുപോകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ഇരുകക്ഷികളും സമാധാനത്തിന് പ്രാധാന്യം നല്‍കണം. ശാന്തത കൈവിടാതെ ചര്‍ച്ചകളിലൂടെ വ്യത്യാസങ്ങള്‍ പരിഹരിക്കണമെന്നും മാവോ നിങ് പറഞ്ഞു.

അതേസമയം, ജനീവയില്‍ നടന്ന ഒമാന്റെ മധ്യസ്ഥതയിലുള്ള മൂന്നാം ഘട്ട യു.എസ്-ഇറാന്‍ ചര്‍ച്ചയ്‌ക്കൊടുവില്‍ ഇരു രാജ്യങ്ങളും ഒരു ആണവ കരാറിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.

ഇരു രാഷ്ട്രങ്ങളും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും മുമ്പ് നടന്ന ചര്‍ച്ചകളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ പല നിര്‍ണായക കാര്യങ്ങളിലും തങ്ങള്‍ ഒരു തീരുമാനത്തിലേക്ക് അടുക്കുന്നുണ്ടെന്ന് അരാഗ്ചി പറഞ്ഞു. കരാറുമായി ബന്ധപ്പെട്ട അടുത്ത ഘട്ടത്തിലെ ചര്‍ച്ചകള്‍ വരും ആഴ്ചകളില്‍ തന്നെ നടക്കുമെന്ന് അരാഗ്ചി വ്യക്തമാക്കി.

ഇതിനിടെ, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മേഖലയില്‍ കൂടുതല്‍ സൈനിക വിന്യാസം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

വിമാനവാഹിനിക്കപ്പല്‍, സൈനികര്‍, യുദ്ധവിമാനങ്ങള്‍, ഗൈഡഡ്-മിസൈല്‍ ഡിസ്‌ട്രോയറുകള്‍ എന്നിവ വിന്‌സിക്കാനാണ് ട്രംപിന്റെ നിര്‍ദേശമെന്നാണ് വെളിപ്പെടുത്തല്‍. നേരത്തെ മുതല്‍ തന്നെ ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ സൈനിക നടപടിയെടുക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

Content Highlight: China supports Iran amid US threats