ഐ.സി.സി സി.ഡബ്ല്യൂ.സി ലീഗ് 2ല്‍ ഐതിഹാസിക നേട്ടവുമായി സ്‌കോട്ടിഷ് സൂപ്പര്‍ താരം ചാര്‍ളി കാസെല്‍. അരങ്ങേറ്റ മത്സരത്തില്‍ തന്നെ റെക്കോഡുകള്‍ വാരിക്കൂട്ടിയാണ് ഈ വലംകയ്യന്‍ മീഡിയം പേസര്‍ ചരിത്രത്തിലേക്ക് നടന്നുകയറിയത്.

കഴിഞ്ഞ ദിവസം ഫോര്‍ട്ഹില്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഒമാനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയാണ് കാസെല്‍ ചരിത്രമെഴുതിയത്. 5.4 ഓവര്‍ പന്തെറിഞ്ഞ് വെറും 21 റണ്‍സ് മാത്രം വഴങ്ങിയാണ് കാസെല്‍ ഏഴ് ഒമാന്‍ താരങ്ങളെ പുറത്താക്കിയത്.

 

ഒമാന്‍ സൂപ്പര്‍ താരം സീഷന്‍ മഖ്‌സൂദിനെ മടക്കിയാണ് കാസെല്‍ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. പിന്നാലെ അയാന്‍ ഖാന്‍, ഖാലിദ് കാലി, ഷോയ്ബ് ഖാന്‍, മെഹ്‌റാന്‍ ഖാന്‍, പ്രതീക് അതാവാലെ, ബിലാല്‍ ഖാന്‍ എന്നിവരെയും കാസെല്‍ മടക്കി.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും കാസെലിനെ തേടിയെത്തി. ഏകദിന അരങ്ങേറ്റത്തില്‍ ഒരു ബൗളറിന്റെ ഏറ്റവും മികച്ച പ്രകടനമെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. പ്രോട്ടിയാസ് സ്റ്റാര്‍ പേസര്‍ കഗീസോ റബാദയുടെ റെക്കോഡാണ് കാസെല്‍ മറികടന്നത്.

ഏകദിന അരങ്ങേറ്റത്തിലെ ഏറ്റവും മികച്ച ബൗളിങ് ഫിഗര്‍

(താരം – ടീം – എതിരാളികള്‍ – ബൗളിങ് ഫിഗര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

ചാര്‍ളി കാസില്‍ – സ്‌കോട്‌ലാന്‍ഡ് – ഒമാന്‍ – 21/7 – 2024*

കഗീസോ റബാദ – സൗത്ത് ആഫ്രിക്ക – ബംഗ്ലാദേശ് – 16/6 – 2015

ഫിഡല്‍ എഡ്വാര്‍ഡ്‌സ് – വെസ്റ്റ് ഇന്‍ഡീസ് – സിംബാബ്‌വേ – 22/6 – 2003

ജാന്‍ ഫ്രൈലിന്‍ക് – നമീബിയ – ഒമാന്‍ – 13/5 – 2019

ടോണി ഡോഡ്‌മെയ്ഡ് – ഓസ്‌ട്രേലിയ – ശ്രീലങ്ക – 22/5 – 1988

അതേസമയം, മത്സരത്തില്‍ ചാര്‍ളി കാസെലിന്റെ കരുത്തില്‍ സ്‌കോട്‌ലാന്‍ഡ് ഒമാനെ 21.4 ഓവറില്‍ 91 റണ്‍സിന് പുറത്താക്കി. 56 പന്തില്‍ 34 റണ്‍സ് നേടിയ പ്രതീക് അതാവാലെയാണ് ടോപ് സ്‌കോറര്‍.

കാസെലിന് പുറമെ ബ്രാഡ്‌ലി കറി, ഗാവിന്‍ മെയ്ന്‍, ബ്രാന്‍ഡന്‍ മക്മുള്ളന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്‌കോട്‌ലാന്‍ഡ് 17.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

സെവന്‍ഫര്‍ നേടിയ കാസെലിനെ തന്നെയാണ് കളിയിലെ താരമായി തെരഞ്ഞെടുത്തതും. ഇതോടെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുന്ന താരങ്ങളുടെ എലീറ്റ് ലിസ്റ്റില്‍ ഇടം നേടാനും താരത്തിനായി

 

Content highlight: Charlie Cassel becomes first bowler to pick 7 wickets on ODI debut