ഇന്ന് നടന്ന നാഷന്‍ ലീഗില്‍ ഫ്രാന്‍സ് എതിരില്ലാത്ത രണ്ട് ഗോളിന് ബെല്‍ജിയത്തെ തോല്‍പ്പിച്ചിരുന്നു. ഫ്രാന്‍സിന് വേണ്ടി 29ാം മിനിട്ടില്‍ റാന്‍ഡല്‍ കോളോ മുവാനിയാണ് ആദ്യ ഗോള്‍ നേടിയത്. പിന്നീട് ഒസ്മാനെ ഡെബെലെ 57ാം മിനിട്ടില്‍ ഫ്രാന്‍സിന്റെ ലീഡ് ഉയര്‍ത്തുകയായിരുന്നു.

എന്നാല്‍ മത്സരത്തില്‍ ഫ്രാന്‍സിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെക്ക് ആദ്യ പകുതിയില്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ ടീം ലീഡ് നേടിയതോടെ പരിശീലകന്‍ എംബാപ്പെക്ക് അവസരം നല്‍കിയെങ്കിലും താരത്തിന് അവസരം മുതലാക്കാന്‍ സാധിച്ചില്ല.

ക്ലബിന് വേണ്ടിയും രാജ്യത്തിന് വേണ്ടിയും ഗോള്‍ നേടാന്‍ പാടുപെടുന്ന എംബാപ്പയെയാണ് സമീപകാലങ്ങളിലായി കാണാന്‍ സാധിക്കുന്നത്. ഇപ്പോള്‍ താരത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഫ്രഞ്ച് ഇതിഹാസം ബിക്‌സന്റെ ലിസറാസു.

‘ടീമിന്റെ കാര്യത്തില്‍ ആരാധകര്‍ നിരാശ പ്രകടിപ്പിക്കുന്നതില്‍ കാര്യമുണ്ട്. നിങ്ങള്‍ അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടതുണ്ട്. അവര്‍ക്ക് പ്രതീക്ഷകള്‍ നല്‍കേണ്ടതുണ്ട്. എംബപ്പെയ്ക്ക് തന്റെ ഏറ്റവും മികച്ച വേര്‍ഷന്‍ പുറത്തെടുക്കാന്‍ ഇപ്പോള്‍ സാധിക്കുന്നില്ല.

പഴയ പ്രഹര ശേഷിയൊക്കെ താരത്തിന് നഷ്ടമായിട്ടുണ്ട്, ഇപ്പോള്‍ അത്ര നിര്‍ണായകതാരം ഒന്നുമല്ല. തീര്‍ച്ചയായും അവന്‍ ഒരു മികച്ച താരമൊക്കെ തന്നെയാണ്. പക്ഷേ അവനെ ഇപ്പോള്‍ ആരും ഭയപ്പെടുന്നില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം,’ ലിസറാസു പറഞ്ഞു.

മത്സരത്തില്‍ ഫ്രാന്‍സായിരുന്നു പൂര്‍ണ ആധിപത്യം സ്ഥാപിച്ചത്. 25 ഷോട്ടുകളാണ് ബെല്‍ജിയത്തിനെതിരെ അടിച്ചത്. കേവലം ഒമ്പത് ഷോട്ടുകള്‍ മാത്രം അടിക്കാന്‍ കഴിഞ്ഞ ബെല്‍ജിയത്തിന്റെ അതേ എണ്ണമാണ് ഫ്രാന്‍സ് ടാര്‍ഗറ്റില്‍ എത്തിച്ചത്.

നിലവില്‍ ലീഗ് എയിലെ രണ്ടാം ഗ്രൂപ്പില്‍ രണ്ടാമതാണ് ഫ്രാന്‍സ്. രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരുവിജയവും ഒരു തോല്‍വിയുമടക്കം മൂന്ന്  ടീമിനുള്ളത്. ഒന്നാം സ്ഥാനത്ത് ഇറ്റലി രണ്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയങ്ങള്‍  ആറ് പോയിന്റ് നേടിയിട്ടുണ്ട്.

 

Content Highlight: Bixente Lizarazu Talking About Kylian Mbappe