കൊച്ചി: നികുതിവെട്ടിപ്പ് കേസില്‍ നടി അമലാപോളിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പോടുത്തിയത്. ആവശ്യപ്പെടുമ്പോള്‍ അന്വഷണ സംഘത്തിന് മുമ്പാകെ ഹാജരാകണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

പോണ്ടിച്ചേരിയില്‍ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്ത നികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ട് എം.പി സുരേഷ് ഗോപിയെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് അമലയെ ഈ മാസം 15ന് ചോദ്യം ചെയ്തിരുന്നു. പിന്നീട് അമലയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഇന്ന് കൊച്ചിയിലെ ഓഫീസില്‍ വിളിച്ചു വരുത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം അമലയുടെഅറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് അമല 1.12 കോടി വില വരുന്ന ബെന്‍സ് എസ് ക്ലാസ് വാങ്ങിയത്. ചെന്നൈയില്‍ നിന്ന് വാങ്ങിയ കാര്‍ പിന്നീട് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, കാര്‍ കൊച്ചിയില്‍ ഉപയോഗിക്കുകയായിരുന്നു.

പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള കാര്‍ കേരളത്തിലേക്ക് സ്ഥിര ഉപയോഗത്തിന് കൊണ്ട് വരികയാണെങ്കില്‍ കേരള രജിസ്ട്രേഷനിലേക്ക് മാറ്റണമെന്നുമാണ് നിയമം. എന്നാല്‍ ഈ രണ്ട് കാര്യങ്ങളും ഇവിടെ നടന്നിട്ടില്ലെ. കാര്‍ കേരളത്തില്‍ രജിസ്ട്രര്‍ ചെയ്യുകയാണെങ്കില്‍ ഇരുപത് ലക്ഷത്തോളം രൂപ റോഡ് നികുതിയിനത്തില്‍ അമല അടയ്ക്കണം. ഇതിനാലാണ് കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്ട്രര്‍ ചെയ്തതെന്നാണ് ആരോപണം

പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സ്ഥിരം താമസക്കാരനായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ നികുതി വെട്ടിക്കുന്നതിനായി പോണ്ടിച്ചേരി സ്വദേശിയായ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയുടെ പേരില്‍ വ്യജമായി വാങ്ങിയതാണെന്ന് വ്യക്തമായിരുന്നു.