മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയാണ് ലെന. ജയരാജ് സംവിധാനം ചെയ്ത സ്‌നേഹം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന ലെന അനേകം കഥാപാത്രങ്ങള്‍കൊണ്ട് വിസ്മയിപ്പിച്ച നടി കൂടിയാണ്.

മനശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ നടി താനൊരു ആര്‍ട്ടിസ്റ്റാണെന്ന് മനസിലാക്കാനുണ്ടായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ്. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയിന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലെന.

‘ സൈക്കോളജി ഫീല്‍ഡില്‍ പല ആളുകളുടെ ഇമോഷണല്‍ പ്രശ്‌നങ്ങള്‍ ദിവസവും കേള്‍ക്കേണ്ടി വരും. അത് കേട്ടുകൊണ്ടിരിക്കുമ്പോള്‍ നമ്മള്‍ അതൊക്കെ ഉള്‍ക്കൊണ്ടുതുടങ്ങിയാല്‍ നമുക്ക് നല്ലൊരു സൈക്കോളജിസ്റ്റ് ആവാന്‍ കഴിയില്ല.

നമ്മള്‍ വളരെ ഡിറ്റാച്ച്ഡ് ആയിരിക്കണം. കാരണം, ഇമോഷണലായ പ്രശ്‌നങ്ങളുള്ളവരുടെ പ്രശ്‌നങ്ങള്‍ പരിഹിക്കുകയെന്നതാണ് നമ്മുടെ ഉത്തരവാദിത്വമെന്ന് ബോധമുണ്ടായിരിക്കണം.

ഒരു ആര്‍ട്ടിസ്റ്റിനോട് ഇങ്ങനെയൊക്കെയാണ് സീനെന്നും കഥാപാത്രത്തെ ഇങ്ങനെയൊക്കെയാണ് അവതരിപ്പിക്കേണ്ടതെന്നും പറഞ്ഞാല്‍ നമുക്കത് ഫീല്‍ ചെയ്യുകയും അത് എക്‌സ്പ്രസ് ചെയ്ത് അഭിനയിക്കാന്‍ കഴിയുകയും വേണം.

ഏത് ഇമോഷന്‍സ് ആണോ വേണ്ടത് അതിനനുസരിച്ച് നമ്മള്‍ റിയാക്ട് ചെയ്യണം. കരയണമെങ്കില്‍ കരയണം, ചിരിക്കണമെങ്കില്‍ ചിരിക്കണം. ഇതൊക്കെയാണ് ഒരു ആക്ടര്‍ ചെയ്യേണ്ടത്.

സൈക്കോളജി പഠിക്കുമ്പോള്‍ ആളുകള്‍ എന്റെ മുമ്പിലിരുന്ന് കാര്യങ്ങള്‍ പറയുമ്പോള്‍ ഞാനത് ഉള്‍ക്കൊണ്ട് വികാരഭരിതയാവുകയാണ്. അപ്പോഴൊക്കെ ഞാന്‍ റിയലൈസ് ചെയ്യുകയായിരുന്നു ഞാനൊരു ആക്ടറാണെന്നും സൈക്കോളജിസ്റ്റ് എനിക്ക് പറ്റിയ പണിയല്ലെന്നും, ‘ ലെന പറഞ്ഞു.

ഓ മൈ ഡാര്‍ലിങ് ആണ് ലെനയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. ആല്‍ഫ്രഡ് ഡി. സാമുവല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അനിഖ സുരേന്ദ്രന്‍, മെല്‍വിന്‍ ജി. ബാബു, ജോണി ആന്റണി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

Content Highlights: Actress Lena about her carrier