സിനിമ അഭിനയം യാദൃശ്ചികമായി സംഭവിച്ചതാണെന്ന് രാജേഷ് മാധവന്‍. വളരെ അടുപ്പമുള്ളയാളുകളുടെ സിനിമകളില്‍ മാത്രമേ കാസ്റ്റിങ് ഡയറക്ടറായി വര്‍ക്ക് ചെയ്തിട്ടുള്ളൂവെന്നും രാജേഷ് പറഞ്ഞു.

ജിഞ്ചര്‍ മീഡിയ എന്റര്‍ടെയിന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ ആഗ്രഹിച്ച് കാസ്റ്റിങ് ഡയറക്ടര്‍ ആയതല്ല. ആദ്യം തിരക്കഥയെഴുതി ശ്രമിച്ചുകൊണ്ടിരുന്നു സിനിമയില്‍ കയറാന്‍ വേണ്ടി. അത് നടന്നില്ല. പിന്നെ അഭിനയിക്കാന്‍ തുടങ്ങിയത് യാദൃശ്ചികമായാണ്. പിന്നെ അതിന്റെയിടക്ക് ചില പണികളൊക്കെ ചെയ്തിരുന്നു. അങ്ങനെ ആക്ടറായി. പിന്നെ പതിയെ അസിസ്റ്റന്റ് ഡയറക്ടറായി.

അസിസ്റ്റന്റ് ഡയറക്ടറായപ്പോള്‍ പിന്നെ കാസ്റ്റിങ്ങിലൊക്കെ ശ്രദ്ധിക്കേണ്ടിവന്നു. കാസ്റ്റിങിന്റെ ഏരിയ ശ്രദ്ധിച്ചത് കൊണ്ട് എനിക്ക് അതിന്റെ ബേസൊക്കെ മനസിലാവാന്‍ തുടങ്ങി.

വളരെ അടുപ്പമുള്ളയാളുകളുടെ സിനിമകളില്‍ മാത്രമേ ഞാന്‍ കാസ്റ്റിങ് ഡയറക്ടറായി വര്‍ക്ക് ചെയ്തിട്ടുള്ളൂ. കാരണം, അവരുടെ സിനിമകളുടെ രീതികളൊക്കെ മനസിലായതുകൊണ്ടാണ്. മായാനദി സിനിമയിലെ റോളൊക്കെ എന്നോട് വളരെ റിലേറ്റ് ചെയ്യാന്‍ കഴിയുന്നതാണ്, ‘ രാജേഷ് പറഞ്ഞു.

‘മഹേഷിന്റെ പ്രതികാരത്തിലെ’ തന്റെ സീന്‍ പ്രധാനപ്പെട്ടൊരു സ്‌പേസിലാണ് പ്ലേസ് ചെയ്തിരിക്കുന്നതെന്ന് അറിയില്ലായിരുന്നെന്നും രാജേഷ് പറഞ്ഞു.

ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌കരന്റെയും കൂടെ വര്‍ക്ക് ചെയ്യാന്‍ നല്ല കംഫര്‍ട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മഹേഷിന്റെ പ്രതികാരത്തിലെ എന്റെ സീന്‍ എത്രത്തോളം പ്രധാനപ്പെട്ട സ്‌പേസിലാണ് പ്ലേസ് ചെയ്തിരിക്കുന്നതെന്ന് അഭിനയിക്കുമ്പോള്‍ അറിയില്ലായിരുന്നു. പക്ഷേ ആ സീന്‍ എന്നോട് ആദ്യം പറഞ്ഞുകേട്ടപ്പോള്‍ മുതല്‍ നല്ലൊരു രംഗനിര്‍മ്മിതിയാണെന്ന് തോന്നിയിരുന്നു.

ആ സീന്‍ കഥയിലെ മറ്റു സംഭവങ്ങളുമായി വളരെ മികച്ച രീതിയില്‍ ബന്ധപ്പെട്ടുകിടക്കുന്നു. ബ്യൂട്ടിഫുള്ളി കണ്‍സ്ട്രക്ടഡ് ആണ് ആ സീന്‍. എനിക്ക് ദീലീഷ് പോത്തനെയും ശ്യാം പുഷ്‌കരനെയും അറിയാം.

സിനിമകളെക്കുറിച്ച് ഞങ്ങള്‍ ഒരുപാട് സംസാരിക്കുമായിരുന്നു. അവരോടൊത്ത് വര്‍ക്ക് ചെയ്യാന്‍ നല്ല കംഫര്‍ട്ടാണ്. അവര്‍ നല്ല രീതിയില്‍ ആലോചിച്ചിട്ടായിരിക്കും എന്നെ കാസ്റ്റ് ചെയ്യുക എന്നെനിക്ക് ഉറപ്പായിരുന്നു.

ഈ സിനിമ വര്‍ക്കാവുകയാണെങ്കില്‍ നല്ലൊരു സീനായിരിക്കുമിത് എന്ന വിശ്വാസമുണ്ടായിരുന്നു, ‘ രാജേഷ് പറഞ്ഞു.

Content Highlights: Actor Rajesh Madhavan about acting