കൊച്ചി: തോല്‍വിയില്‍ നാണം കെട്ട് തലകുനിച്ചിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആശ്വാസത്തിന് വകയൊരുക്കി കൊച്ചിയില്‍ വിജയം. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍  127 റണ്‍സിന്റെ തകര്‍പ്പന്‍ ജയത്തോടെ ടീം ഇന്ത്യ തോല്‍വിയില്‍ നിന്നും കരകയറി. []

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് 36 ഓവറില്‍ 158 റണ്‍സെടുക്കുമ്പോഴേക്കും വിക്കറ്റുകളെല്ലാം നഷ്ടമായി.

37 പന്തില്‍ 61 റണ്‍സും ബൗളിങ്ങില്‍ രണ്ട് വിക്കറ്റും നേടിയ രവീന്ദ്ര ജഡേജയുടെ ഓള്‍റൗണ്ട് പ്രകടനമാണ് ഇന്ത്യക്ക് നിര്‍ണായക വിജയം സമ്മാനിച്ചത്.

സുരേഷ് റെയ്‌ന (55), എം.എസ് ധോണി (72) എന്നിവരുടെ അര്‍ധസെഞ്ച്വറി പ്രകടനവും ബൗളിങ്ങില്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഭുവനേശ്വര്‍ കുമാര്‍, ആര്‍ അശ്വിന്‍ എന്നിവരും ചേര്‍ന്നാണ് തിരിച്ചുവരവിന്റെ ജയമൊരുക്കിയത്.

അരങ്ങേറ്റക്കാരനായ ഷമി അഹമ്മദ് ആദ്യ ഓവറില്‍ ഒരു വിക്കറ്റ് വീഴ്ത്തി. 42 റണ്‍സെടുത്ത കെവിന്‍ പീറ്റേഴ്‌സനാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.

ഇന്ത്യന്‍ ഇന്നിങ്‌സിലെ അവസാന അഞ്ച് ഓവറുകളാണ് ഇന്ത്യക്ക് കളിയില്‍ വിജയിക്കാനുള്ള ആത്മവിശ്വാസം സമ്മാനിച്ചത്. മധ്യ നിരയില്‍ ഇന്നിങ്‌സ് കെട്ടിപ്പടുക്കുന്ന ഉത്തരവാദിത്വം ഒരിക്കല്‍ കൂടി ഭംഗിയായി നിര്‍വഹിച്ച നായകന്‍ ധോണിക്കൊപ്പം ഉജ്വലമായ കൂട്ടുകെട്ടാണ് രവീന്ദ്ര ജഡേജ തീര്‍ത്തത്.