ന്യുദല്‍ഹി: കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുംവരെ മോദിയെ ഉറങ്ങാന്‍ ഞങ്ങളനുവദിക്കില്ലെന്നു കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നാലര വര്‍ഷം ഭരിച്ചിട്ടും കര്‍ഷകരുടെ ഒരു രൂപ പോലും ഇളവു ചെയ്യാന്‍ മോദി തയാറായില്ലെന്നും രാഹുല്‍ പറഞ്ഞു.

രണ്ടുതരം ഇന്ത്യയെ മോദി സൃഷ്ടിച്ചു. ഒരുവശത്ത് കര്‍ഷകരും പാവപ്പെട്ടവരും സാധാരണക്കാരയ വ്യവസായികളും എന്നാല്‍ മറുവശത്ത് രാജ്യത്തെ 15 വ്യവസായികളാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കിട്ടിയ മിന്നുന്ന വിജയം ആദ്യത്തെ കൂട്ടം ആള്‍ക്കാരുടെ വിജയമാണെന്നും രാഹുല്‍ പറഞ്ഞു.

നാലര വര്‍ഷം ഭരിച്ചിട്ടും കര്‍ഷകരുടെ ഒരു രൂപ പോലും ഇളവു ചെയ്യാന്‍ മോദി തയാറായില്ല. രണ്ടു സംസ്ഥാനങ്ങളില്‍ അധികാരത്തിലേറി മണിക്കൂറുകള്‍ക്കകം കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ഷകരുടെ വായ്പ ഇളവു ചെയ്തു. പണക്കാരുടെ വായ്പ എഴുതിത്തള്ളുന്ന മോദി നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ കൊള്ളയടിച്ചെന്നും രാഹുല്‍ വിമര്‍ശിച്ചു.

കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളി മധ്യപ്രദേശിലും ചത്തീസ്ഗഡിലും ഉത്തരവിറക്കിയതിന് പിന്നാലെയാണ് മോദി സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി രാഹുല്‍ രംഗത്തെത്തിയത്.

മധ്യപ്രദേശിലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിക്കൊണ്ട് മുഖ്യമന്ത്രി കമല്‍നാഥ് ഉത്തരവിറക്കിയതിന് പിന്നാലെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലും രംഗത്തെത്തിയിരുന്നു. പത്ത് ദിവസത്തിനകം സംസ്ഥാനത്തെ കാര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ അറിയിച്ചത്. സത്യപ്രതിജ്ഞക്ക് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കോപ്പറേറ്റീവ്, റൂറല്‍ ഡെവലപ്മെന്റ് ബാങ്കുകളില്‍ നിന്നും കര്‍ഷകര്‍ എടുത്ത എല്ലാ ഹൃസ്വകാല വായ്പകളും എഴുതിത്തള്ളും. അധികാരത്തിലെത്തി പത്ത് ദിവസത്തിനകം കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിങ്ങള്‍ക്ക് വാക്കു തന്നതാണ്. ആ വാക്ക് ഞങ്ങളിതാ പാലിക്കുകയാണ്. കര്‍ഷകരുടെ പതിനാറ് ലക്ഷം വരെയുള്ള കടങ്ങള്‍ എഴുതിതള്ളാനാണ് സര്‍ക്കാരിന്റെ തീരുമാനം.