മുംബൈ: മുത്തലാഖ് വിഷയത്തില്‍ സ്ത്രീപക്ഷമാകുന്ന മോദിസര്‍ക്കാര്‍, സുപ്രിംകോടതി വിധിയുണ്ടായിട്ടും ശബരിമല വിഷയത്തില്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് തൃപ്തിദേശായി. അയ്യപ്പ ഭക്തരായ സ്ത്രീകളെ ബി.ജെ.പി സര്‍ക്കാര്‍ എന്തുകൊണ്ടാണ് തടയുന്നത് വ്യക്തമല്ലെന്നും നാളെ മഹാരാഷ്ട്ര ഷിര്‍ദി ക്ഷേത്രം സന്ദര്‍ശിക്കുന്ന മോദിക്ക് മുന്നില്‍ ഇക്കാര്യങ്ങള്‍ ഉന്നയിക്കുമെന്നും തൃപ്തി ദേശായി പറഞ്ഞു.

സുപ്രീംകോടതി വിധി വന്ന സാഹചര്യത്തില്‍ ശബരിമലയിലേക്ക് ഉടന്‍ എത്തുമെന്ന് തൃപ്തി ദേശായി പറഞ്ഞിരുന്നു. ഈ മണ്ഡല സീസണില്‍ തന്നെ ശബരിമലയില്‍ പ്രവേശിക്കും. തിയ്യതി തീരുമാനിച്ചിട്ടില്ല. ഒരു കൂട്ടം സ്ത്രീകള്‍ക്ക് ഒപ്പമായിരിക്കും താന്‍ എത്തുകയെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

ലിംഗവിവേചനത്തിനെതിരെ പോരാടുന്ന തൃപ്തി ദേശായി ഭൂമാതാ ബ്രിഗേഡ് എന്ന സംഘടനയുടെ നേതാവാണ്. സ്ത്രീ പ്രവേശനം വിലക്കിയിരുന്ന ഹാജി അലി ദര്‍ഗ, ത്രൈയംബകേശ്വര്‍ ക്ഷേത്രം, ശനി ശിംഘനാപൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ സ്ത്രീപ്രവേശനം നേടിയെടുക്കുന്നതില്‍ മുന്‍ നിരയിലുണ്ടായിരുന്ന വ്യക്തിയാണിവര്‍.