ന്യൂദല്‍ഹി: മണ്ഡലകാലം തുടങ്ങി ആദ്യ ആഴ്ചയില്‍ തന്നെ ദര്‍ശനത്തിനായി എത്തുമെന്ന് സംഘപരിവാര്‍ നേതാവ് തൃപ്തി ദേശായി. ശബരിമല സന്ദര്‍ശനത്തില്‍നിന്ന് പിന്നോട്ടില്ലെന്നും തൃപ്തി ദേശായി പറഞ്ഞു.

ഈ മാസം 16നും 20നും ഇടയിലുള്ള ദിവസങ്ങളില്‍ എന്നെങ്കിലും ആകും ശബരിമലയിലേക്കെത്തുകയെന്നും കൃത്യമായ തീയതി ബുധനാഴ്ച്ച പ്രഖ്യാപിക്കുമെന്നും തൃപ്തി അറിയിച്ചു.

ശബരിമലയില്‍ യുവതീപ്രവേശം സംബന്ധിച്ച വിധിയെ സ്വാഗതം ചെയ്ത തൃപ്തി താന്‍ ക്ഷേത്രസന്ദര്‍ശനത്തിന് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. എന്നാല്‍ എന്നാണ് എത്തുക എന്ന് പറഞ്ഞിരുന്നില്ല.

Read Also : “ജനം ടി.വിയിലൊഴികെ ശബരിമല വിധിക്ക് സ്റ്റേ ഇല്ല”; കോടതി ഉത്തരവില്‍ സംഘപരിവാറിനെയും ജനം ടിവിയെയും ട്രോളി സോഷ്യല്‍ മീഡിയ

സ്ത്രീ പ്രവേശനം വിലക്കിയിരുന്ന ഹാജി അലി ദര്‍ഗ, ത്രെയംബകേശ്വര്‍ ക്ഷേത്രം, ശനി ശിംഘനാപൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ സ്ത്രീകളോടൊപ്പം ഇവര്‍ പ്രവേശിച്ചിരുന്നു.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയ്ക്ക് സ്റ്റേ ഇല്ലെന്ന കോടതിവിധിക്ക് പിന്നാലെയാണ് തൃപ്തിയുടെ പ്രഖ്യാപനം. ജനുവരി 22ന് പുനപരിശോധനാ ഹര്‍ജികള്‍ കോടതി പരിഗണിക്കുന്നതുവരെ യുവതികള്‍ക്ക് പ്രവേശിക്കാമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിശോധിച്ചശേഷമാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജനുവരി 22ന് തുറന്ന കോടതിയില്‍ പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാനാണ് കോടതി തീരുമാനം. പുനപരിശോധനാ ഹര്‍ജിയില്‍ തീരുമാനമാകും വരെ അഞ്ചംഗ ബെഞ്ചിന്റെ വിധി നിലനില്‍ക്കുമെന്നാണ് കോടതി വ്യക്തമാക്കിയത്.

49 റിവ്യൂ ഹരജികളാണ് പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്യുടെ ചേംബറിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്.