തിരുവനന്തപുരം: മുന്‍ മന്ത്രിയും സി.പി.ഐ.എം മുതിര്‍ന്ന നേതാവുമായ ജി. സുധാകരനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്.

അധികാര കസേരയുടെ മതിഭ്രമത്തിലാണ് സുധാകരന്‍ സി.പി.ഐ.എമ്മിനെ തള്ളിപ്പറഞ്ഞതെന്ന് എം. ശിവപ്രസാദ് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശിവപ്രസാദിന്റെ വിമര്‍ശനം. ‘യൂദാസേ, നീ മനുഷ്യപുത്രനെ ഒരു ചുംബനത്താല്‍ വഞ്ചിക്കുമോ?’ എന്ന വാചകത്തോടെയാണ് എസ്.എഫ്.ഐ നേതാവിന്റെ പോസ്റ്റ്.

യേശുവിനെ ഒറ്റു കൊടുക്കുന്നതിന് യൂദാസ് യേശുവിനെ ചുംബിച്ച പോലെ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം വിവരിച്ചും വ്യക്തിപരമായി താന്‍ ഈ പാര്‍ട്ടിയെ ഉപയോഗിച്ച് കൈവരിച്ച നേട്ടങ്ങള്‍ വിശദീകരിച്ചുമാണ് ജി. സുധാകരന്‍ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞതെന്നും ശിവപ്രസാദ് കൂട്ടിച്ചേര്‍ത്തു.

‘പൂച്ചേ പൂച്ചേ’ എന്ന കവിത എഴുതിയ ജി. സുധാകരന്‍, 63 വര്‍ഷം പാര്‍ട്ടിയെ നയിച്ചു. പക്ഷെ സ്വന്തം വീട്ടിലെ പൂച്ച അല്ലാതെ ആലപ്പുഴയിലെ ഒരു പാര്‍ട്ടി ബ്രാഞ്ച് പോലും കൂടെയില്ലെന്ന് ബോധ്യമുണ്ടായിട്ടും അദ്ദേഹം കോണ്‍ഗ്രസിന്റെ മോഹന വാഗ്ദാനത്തില്‍ വീണുപോയെന്നും ശിവപ്രസാദ് പരിഹസിച്ചു.

ഇനി അങ്ങോട്ട് കോണ്‍ഗ്രസുമായി ചേര്‍ന്നിരിക്കുമ്പോള്‍ സ്വന്തം അനുജന്‍, രക്തസാക്ഷി ജി. ഭുവനേശ്വരന്റെ ഓര്‍മകള്‍ സുധാകരനെ പൊള്ളിക്കുമെന്നും ശിവപ്രസാദ് ഓര്‍മിപ്പിച്ചു.

എല്ലാ ഡിസംബര്‍ ഏഴിനും കോണ്‍ഗ്രസാണ് ജി. ഭുവനേശ്വരനെ കൊന്നതെന്ന് സുധാകരന്‍ തങ്ങളോട് പറയാറുണ്ട്. ഇന്ന് കോണ്‍ഗ്രസിനെ തള്ളി പറയാതിരിക്കാന്‍ കാണിച്ച സുധാകരന്റെ മനസ്, രക്തസാക്ഷിയായ അനുജനേക്കാള്‍ അധികാരമാണ് വലുതെന്ന് വ്യക്തമാക്കുന്നുവെന്നും എം. ശിവപ്രസാദ് പറഞ്ഞു.

ചെങ്കൊടിയേയും സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വത്തെയുമാണ് ജി. സുധാകരന്‍ തള്ളി പറയുന്നത്. ഇത്രയും നാള്‍ താങ്കളെ ചേര്‍ത്തുപിടിച്ച പാര്‍ട്ടിയെയാണ്. പാര്‍ട്ടി നേതാവായത് കൊണ്ട് സ്‌നേഹിച്ച പാര്‍ട്ടി സഖാക്കളെയാണ്.

സര്‍വാധികാരിയായിരുന്ന സര്‍ സി.പിയെ ചോദ്യം ചെയ്യാന്‍ മടിക്കാത്ത ആലപ്പുഴയിലെ തൊഴിലാളി വര്‍ഗം ജി. സുധാകരനെയും തെരുവില്‍ ചോദ്യം ചെയ്യുമെന്നും ശിവപ്രസാദ് പറഞ്ഞു. എസ്.എഫ്.ഐ ജി. ഭുവനേശ്വന്റെ പാതയില്‍ മുന്നോട്ടു പോവുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആലപ്പുഴയിലെ സമര വിദ്യാര്‍ത്ഥിത്വം ഭുവനേശ്വരന്‍ പിടിച്ച പതാകയും പൂക്കളുമായി കരിമുളക്കലിലെ രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ ഒത്തുചേരും. ഭുവനേശ്വരനെ കൊന്നത് കോണ്‍ഗ്രസാണെന്ന് ഇനിയും മുദ്രാവാക്യം വിളിക്കും. അവിടെ നില്‍ക്കാന്‍ ജി. സുധാകരന് വേണ്ടി ഒഴിച്ചിടാറുള്ള സ്ഥലം ഇനി ഉണ്ടാകില്ലെന്നും എം. ശിവപ്രസാദ് വ്യക്തമാക്കി.

Content Highlight: The working class in Alappuzha will also question G. Sudhakaran: M. Sivaprasad