പാര്‍ലമെന്ററി പാര്‍ട്ടിയേക്കാള്‍ വലുത് പാര്‍ട്ടി; സുപ്രീം കോടതിയുടെ നിരീക്ഷണം ബി.ജെ.പിയുടെ പാര്‍ട്ടി പിളര്‍ത്തല്‍ നാടകങ്ങള്‍ക്ക് വിലങ്ങാകുമോ?
India
പാര്‍ലമെന്ററി പാര്‍ട്ടിയേക്കാള്‍ വലുത് പാര്‍ട്ടി; സുപ്രീം കോടതിയുടെ നിരീക്ഷണം ബി.ജെ.പിയുടെ പാര്‍ട്ടി പിളര്‍ത്തല്‍ നാടകങ്ങള്‍ക്ക് വിലങ്ങാകുമോ?
നിഷാന. വി.വി
Thursday, 6th August 2026, 8:57 am

ന്യൂദല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികളില്‍ പിളര്‍പ്പുണ്ടാക്കി പാര്‍ട്ടികളില്‍ ലയിപ്പിക്കുന്ന എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും മുന്നറിയിപ്പുമായി സുപ്രീം കോടതി. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് അതിന്റെ തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരുടെയും എം.പിമാരുടെയും മേല്‍ നിയന്ത്രണം നിലനിര്‍ത്താമെന്നും രാഷ്ട്രീയ പാര്‍ട്ടിയുടെ തീരുമാനമാണ് പാര്‍ലമെന്ററി പാര്‍ട്ടിയേക്കള്‍ വലുതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

പിളര്‍പ്പുണ്ടായ ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തെ യഥാര്‍ത്ഥ ശിവസേനയായി അംഗീകരിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ ഉദ്ധവ് താക്കറെ പക്ഷം നല്‍കിയ അപ്പീല്‍ പരഗിണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി.മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്. 2018ലെ പാര്‍ട്ടി ഭരണഘടന അംഗീകരിക്കാന്‍ വിസമ്മതിച്ചത് ഇലക്ഷന്‍ കമ്മീഷന്റെ തെറ്റാണെന്ന് ഉദ്ധവ് താക്കറെ വിഭാഗത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു.

‘ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഭരണഘടനയുടെ സാധുത നിര്‍ണയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ല. രേഖകളില്ല എന്ന കാരണത്താല്‍ 2018 ലെ പാര്‍ട്ടി ഭരണഘടന അംഗീകരിക്കാന്‍ വിസമ്മതിച്ച കമ്മീഷന്റെ നിലപാട് തെറ്റായിരുന്നു,’ അദ്ദേഹം പറഞ്ഞു.

ഇത് അംഗീകരിച്ച കോടതി ഷിന്‍ഡെ പക്ഷത്തെ എം.എല്‍.എമാരുടെ എണ്ണം നോക്കി യഥാര്‍ത്ഥ ശിവസേനയായി അംഗീകരിച്ചതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തെറ്റ് പറ്റിയെന്നും വിമര്‍ശിച്ചു.

രാഷ്ട്രീയ പാര്‍ട്ടിക്കാണ് നിയമസഭാ പാര്‍ട്ടിയേക്കാള്‍ പ്രധാന്യമെന്നും പാര്‍ലമെന്ററി പാര്‍ട്ടിയിലെ ഭൂരിപക്ഷം എതിരായാലും അവരുടെ തീരുമാനത്തിന് അതീതമായിരിക്കും രാഷ്ട്രീയ പാര്‍ട്ടിയുടെ തീരുമാനമെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു.

എം.പിമാര്‍ പാര്‍ട്ടി വിട്ടുപോയാല്‍ പോലും, പാര്‍ട്ടിയുടെ സംഘടനാപരമായ നിയന്ത്രണം ആരുടെ കൈവശമാണോ അവരായിരിക്കും യഥാര്‍ത്ഥ പാര്‍ട്ടിയായി പരിഗണിക്കപ്പെടുക. എം.എല്‍.എമാരുടെ എണ്ണക്കണക്കിനേക്കാള്‍ പാര്‍ട്ടി അച്ചടക്കവും ഔദ്യോഗിക നേതൃത്വത്തിന്റെ തീരുമാനവുമാണ് പ്രധാനം എന്നാണ് കോടതിയുടെ ഈ നിരീക്ഷണത്തിലൂടെ ഉറപ്പാവുന്നത്.

പാര്‍ട്ടി നിയമസഭയില്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കോ വിപ്പിനോ എതിരായി വോട്ട് ചെയ്യുകയോ പാര്‍ട്ടി നിലപാടിനെതിരെ പ്രവര്‍ത്തിക്കുകയോ ചെയ്താല്‍, നിയമസഭയില്‍ എത്ര വലിയ അംഗബലമുള്ള വിമത വിഭാഗമായാലും അവരെ അയോഗ്യരാക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് പൂര്‍ണ അധികാരമുണ്ട്. ‘ഭൂരിപക്ഷം എം.എല്‍.എമാരും ഒപ്പമുണ്ടെങ്കില്‍ താനാണ് പാര്‍ട്ടി’ എന്ന വാദം ഈ നിരീക്ഷണം വിധിയാവുകയാണെങ്കില്‍ നിലനില്‍ക്കില്ല.

മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ്, ശരത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി, സമാജ്‌വാദി പാര്‍ട്ടി പോലുള്ള പാര്‍ട്ടികള്‍ക്കും ഈ നിരീക്ഷണം അനുകൂലമാവും. ജനപ്രതിനിധികള്‍ പാര്‍ട്ടിയുടെ കേന്ദ്ര തീരുമാനങ്ങളെ മറികടന്ന് സ്വന്തം നിലയില്‍ ഗ്രൂപ്പുകളോ കൂറുമാറ്റങ്ങളോ ഉണ്ടാക്കുന്നത് ഈ വിധിയിലൂടെ നിയമപരമായി കൂടുതല്‍ ദുഷ്‌കരമാകും. പാര്‍ട്ടി അധ്യക്ഷന്റെയോ ഔദ്യോഗിക സമിതിയുടെയോ തീരുമാനമേ നിയമസഭാ കക്ഷിയേക്കാള്‍ ശക്തമായിരിക്കൂ.

ഇത്തരം പ്രമുഖ പാര്‍ട്ടികളില്‍ ഭാവിയിലോ വര്‍ത്തമാനകാലത്തോ ഉണ്ടാകാവുന്ന ഏതെങ്കിലും തരത്തിലുള്ള പൊട്ടിത്തെറികളിലോ പിളര്‍പ്പുകളിലോ, ‘ഭൂരിപക്ഷം എം.എല്‍.എമാരും ഞങ്ങളുടെ കൂടെയുണ്ട്’ എന്ന ന്യായം മാത്രം വെച്ച് പാര്‍ട്ടി പിടിച്ചെടുക്കാനോ കൂറുമാറ്റ നിരോധന നിയമത്തില്‍ നിന്ന് രക്ഷപെടാനോ വിമതര്‍ക്ക് കഴിയില്ല. പാര്‍ട്ടി സംഘടനയുടെ ഔദ്യോഗിക ഘടനയ്ക്കും നേതൃത്വത്തിനുമാണ് കോടതി മുന്‍ഗണന നല്‍കുന്നത് എന്നതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികളിലെ വിമത നീക്കങ്ങള്‍ക്ക് ഇത് കനത്ത തിരിച്ചടിയാകും.

വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍, സുപ്രധാനമായ ഈ നിരീക്ഷണം ഇന്ത്യന്‍ ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ (കൂറുമാറ്റം തടയല്‍ നിയമം ) ബാധകമാകുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും, അവയുടെ എം.പിമാര്‍ക്കും, എം.എല്‍.എമാര്‍ക്കും ബാധകമാണ്.

നിയമസഭയിലോ പാര്‍ലമെന്റിലോ ഭൂരിപക്ഷമുള്ള ഒരു വിമത വിഭാഗത്തിന് പാര്‍ട്ടി സംഘടനയുടെ ഔദ്യോഗിക തീരുമാനങ്ങളെയും നേതൃത്വത്തെയും മറികടന്ന് സ്വന്തം നിലയില്‍ തീരുമാനങ്ങള്‍ എടുക്കാനാകില്ലെന്ന് ഈ നിരീക്ഷണംവ്യക്തമാക്കുന്നു. പാര്‍ട്ടി നേതൃത്വത്തിന് തന്നെയാണ് നിയമസഭാ സാമാജികരേക്കാള്‍ ആധിപത്യമുള്ളത്.

ഭൂരിപക്ഷം എം.എല്‍.എമാരും ഒപ്പമുണ്ടെന്നതിന്റെ മാത്രം പേരില്‍ പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ച് മറ്റൊരു പക്ഷത്തേക്ക് പോകുന്നത് എളുപ്പമല്ലാതാകും. അത്തരം പക്ഷങ്ങള്‍ പാര്‍ട്ടി വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ സ്പീക്കര്‍ക്ക് കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടിയെടുക്കേണ്ടി വരും.

പണത്തോടോ അധികാരത്തോടോ ഉള്ള ആര്‍ത്തിമൂലം ഭരണകക്ഷികളില്‍ ഉണ്ടാകുന്ന കൂറുമാറ്റങ്ങളെയും അതുവഴിയുള്ള സര്‍ക്കാറുകളുടെ അട്ടിമറികളെയും പ്രതിരോധിക്കാന്‍ ഈ നിരീക്ഷണം സഹായിക്കും.

Content Highlight: The party is greater than the parliamentary party; will the Supreme Court’s observation thwart the BJP’s maneuvers to split parties?

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.