ന്യൂദല്‍ഹി: തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ പ്രതിഷേധിച്ച ജനങ്ങളെ വെടിവെച്ച് കൊന്നത് ഏറ്റവും ക്രൂരമായ ഭരണകൂട ഭീകരതയുടെ ഉദാഹരണമാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. അനീതിക്കെതിരെ പ്രതിഷേധിച്ചവരെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ കൊലപ്പെടുത്തിയതെന്നും രാഹുല്‍ പറഞ്ഞു.

രക്തസാക്ഷികളായവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും അവര്‍ക്കൊപ്പം താനുണ്ടെന്നും രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു.

പൊലീസ് വെടിവെയ്പില്‍ 11 പേരാണ് കൊല്ലപ്പെട്ടിരുന്നത്. ഇതില്‍ 17 വയസുള്ള പെണ്‍കുട്ടിയും കൊല്ലപ്പെട്ടിരുന്നു. 1996ലാണ് സ്‌റ്റൈര്‍ലൈറ്റ് യൂണിറ്റ് തുറമുഖ നഗരമായ തൂത്തുക്കുടിയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ജനവാസ മേഖലയിലെ പ്ലാന്റിനെതിരായ നൂറാം ദിവസത്തെ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ കോപ്പര്‍ നിര്‍മ്മാണ പ്ലാന്റുകളിലൊന്നായ കമ്പനി പരിസ്ഥിതി മലിനീകരണം നടത്തുന്നതായി വര്‍ഷങ്ങളായി ആരോപണം ഉയര്‍ന്നിരുന്നു.

അതേ സമയം പ്ലാന്റിനെതിരെ സമരം ചെയ്തവര്‍ക്കുനേരെ പൊലീസ് വെടിവെപ്പു നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പൊലീസ് വാഹനത്തിന്റെ മുകളില്‍ കയറി നിന്ന് സാധാരണ വസ്ത്രത്തില്‍ പൊലീസുകാരന്‍ സമരക്കാര്‍ക്കുനേരെ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ന്യൂസ് 18 തമിഴ്നാട്, പുതിയ തലമുറൈ എന്നീ ചാനലുകളാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

മഞ്ഞ ടീ ഷര്‍ട്ട് ധരിച്ച ഒരു പൊലീസുകാരന്‍ പൊലീസ് വാനിനു മുകളില്‍ കയറി നിന്ന് വെടിയുതിര്‍ക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. കുറച്ചുസമയത്തിനുശേഷം കറുത്ത ടീ ഷര്‍ട്ട് ധരിച്ച മറ്റൊരു പൊലീസുകാരന്‍ വാനിനു മുകളില്‍ കയറുകയും തോക്ക് ചൂണ്ടുന്നതും ദൃശ്യങ്ങളില്‍ കാണാം.

ദൃശ്യങ്ങളില്‍ സമരക്കാരെ അടുത്തൊന്നും തന്നെ കാണുന്നില്ല എന്നതിനാല്‍ വെടിവെപ്പ് അനിവാര്യമാണെന്ന പൊലീസ് വാദത്തിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യുന്നതാണ് ഈ ദൃശ്യങ്ങള്‍.