പൂനെ: 2008 ലെ കിങ്‌സ് ഇലവന്‍ പഞ്ചാബ്- മുംബൈ ഇന്ത്യന്‍സ് മത്സരം ഇന്ത്യന്‍ കളിപ്രേമികള്‍ അങ്ങനെ മറക്കാനിടയില്ല. അന്നാണ് ഹര്‍ഭജന്‍ സിങിന്റെ തല്ലുവാങ്ങി ശ്രീശാന്ത് മൈതാനത്ത് കരഞ്ഞുമടങ്ങിയത്.

സംഭവത്തില്‍ പത്തുകൊല്ലത്തിന് ശേഷം വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീശാന്ത്. മൈ ബോസ് എന്ന റിയാലിറ്റി ഷോയില്‍ ഒരു മത്സരാര്‍ഥിയുടെ ചോദ്യത്തിലാണ് ശ്രീശാന്ത് ഇക്കാര്യം വെളിപ്പെടുത്തിയത്.

ALSO READ:ഖത്തര്‍ ലോകകപ്പ് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ തൊഴില്‍ ചൂഷണമുണ്ടെന്നത് അടിസ്ഥാനരഹിതം; വാര്‍ത്തകള്‍ക്ക് പിന്നില്‍ ഗൂഢലക്ഷ്യം: കരാര്‍ കമ്പനി

ആ മത്സരത്തിന് മുമ്പ് തന്നെ പ്രകോപിതനാക്കരുതെന്ന് ഹര്‍ഭജന്‍ എന്നോട് പറഞ്ഞിരുന്നു. പക്ഷെ മത്സരത്തില്‍ പൂജ്യനായി ഭാജി മടങ്ങിയതോടെ ഞാന്‍ അടുത്തെത്തി നിര്‍ഭാഗ്യം എന്ന് പറയുകയും ഇതുകേട്ട ഭാജി എന്നെ കൈമുട്ട് വെച്ച് അടിക്കുകയുമായിരുന്നെന്ന് ശ്രീശാന്ത് പറയുന്നു.

ഗ്രൗണ്ടില്‍ പ്രകോപിതനായെന്നത് സത്യമാണ്. പക്ഷെ നിങ്ങള്‍ കരുതുന്നത് പോലെ എന്റെ മുഖത്ത് അദ്ദേഹം അടിച്ചിട്ടില്ല. ശ്രീ കൂട്ടിച്ചേര്‍ത്തു.

അന്ന് ഞാനാണ് അതിരുകടന്നത്. ഹോം ഗ്രൗണ്ടില്‍ തോറ്റുനില്‍ക്കുന്ന ഒരു ടീമിന്റെ താരത്തോട് അങ്ങനെ പറയരുതായിരുന്നു. നിസ്സാഹയതകൊണ്ടാണ് ഞാന്‍ കരഞ്ഞത്. ശ്രീശാന്ത് വിശദീകരിച്ചു.

എന്നാല്‍ ഹര്‍ഭജന്‍ തനിക്ക് മൂത്ത ജ്യേഷ്ഠനെപ്പോലെയാണെന്നും അദ്ദേഹത്തോട് ഏറെ ബഹുമാനമുണ്ടെന്നും ശ്രീ പറഞ്ഞു. ഷോയില്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ അദ്ദേഹത്തെ അറിയിക്കണമെന്ന് ശ്രീശാന്ത് ഭാര്യയോട് ആവശ്യപ്പെടുകയും ചെയ്തു.