എറണാകുളം: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ മരണത്തില്‍ പങ്കുണ്ടെന്നാരോപിച്ച് എസ്.ഐ ദീപക്ക് അറസ്റ്റില്‍. വരാപ്പുഴ എസ്. ഐ ആ. ദീപക്കിനെ കേസിലെ നാലാം പ്രതിയാക്കിയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുമന്നത്.

ശ്രീജിത്തിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അന്വേഷണം ശക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് വരാപ്പുഴ എസ്. ഐ ദീപക്കിനെ എട്ടുമണിക്കൂറോളം പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത് ശ്രീജിത്തിനെ എസ്.ഐ മര്‍ദിച്ചെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.


ALSO READ: മാധ്യമപ്രവര്‍ത്തകരെ ബി.ജെ.പി നേതാവ് അധിക്ഷേപിച്ച സംഭവം: നടപടിയാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി


ആര്‍.ടി.എഫ് സ്റ്റേഷനിലെത്തിച്ചശേഷമാണ് ശ്രീജിത്തിനു നേരേ എസ്.ഐയുടെ മര്‍ദ്ദനമുണ്ടായതെന്നാണ് അന്വേഷണസംഘത്തിന്റെ വെളിപ്പെടുത്തല്‍.

കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ പ്രതികള്‍ ദീപക്കിനെതിരെ മൊഴി നല്‍കിയിരുന്നു.
ശ്രീജിത്തിനെ എസ്.ഐ ആയ ദീപക്ക് മര്‍ദിക്കുന്നത് കണ്ടു എന്ന കൂട്ടുപ്രതികളുടെ വെളിപ്പെടുത്തലാണ് കേസില്‍ നിര്‍ണായകമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത മൂന്ന് പൊലീസുകാരെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. സന്തോഷ്, സുമേഷ്, ജിതിന്‍ രാജ് എന്നിവരാണ് അറസ്റ്റിലായത്.