തൊടുപുഴ: നദീതീരപ്രദേശങ്ങളില്‍ മഴ നിലച്ചതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേയുടെ 13 ഷട്ടറുകളും പൂര്‍ണമായും താഴ്ത്തിയതായി റിപ്പോര്‍ട്ടുകള്‍. ഇതോടെ ഇടുക്കി അണക്കെട്ടിലേക്കുള്ള ജലത്തിന്റെ ഒഴുക്ക് നിലച്ചു.

എന്നാല്‍ നിലവില്‍ അണക്കെട്ടില്‍ നിന്നും തമിഴ്‌നാട് എത്ര വെള്ളമാണ് കൊണ്ടുപോകുന്നതെന്ന കാര്യം വ്യക്തമല്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോഴും 140 അടിയില്‍ തുടരുകയാണ്.

അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍ശല്‍വം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.


ALSO READ: മുതുക് ചവിട്ടുപടിയാക്കിയ മത്സ്യതൊഴിലാളിയുടെ രക്ഷാപ്രവര്‍ത്തനത്തെ സൈന്യത്തിന്റെതാക്കി ഇന്ത്യാ ടി.വി; പ്രതിഷേധവുമായി സോഷ്യല്‍മീഡിയ


ആഴ്ചകള്‍ മുമ്പ് അണക്കെട്ട് സന്ദര്‍ശിച്ച ഉന്നതാധികാര സമിതി ജലനിരപ്പ് 142ലേക്ക് ഉയര്‍ത്താന്‍ അനുവദിച്ചതാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ ജലം ഇടുക്കിയിലേക്ക് ഒഴുക്കാതെ അണക്കെട്ടില്‍ തന്നെ നിലനിര്‍ത്തുന്നതാണ് നല്ലത്.

അണക്കെട്ടിലെ ജലനിരപ്പ് 142ല്‍ നില്‍ക്കുമ്പോള്‍ ഭൂകമ്പം ഉണ്ടായാല്‍പോലും മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഒന്നും സംഭവിക്കില്ലെന്ന് വിദഗ്ദ്ധരുടെ പഠന റിപ്പോര്‍ട്ട് ഉണ്ടെന്നും പനീര്‍െശല്‍വം അവകാശപ്പെട്ടു

അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കണമെന്ന് സുപ്രീം കോടതി തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദ്ദേശം സ്വീകരിക്കാന്‍ തമിഴ്‌നാട് തയ്യാറായിരുന്നില്ല.