വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ പുറത്താക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. യു.എസ് പ്രഥമ വനിതയായ മെലാനിയ ട്രംപുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് നടപടി.

ദേശീയ സുരക്ഷാ ഉപദേഷ്ടാവായ മിറ റിക്കാര്‍ഡലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മെലാനിയ പരസ്യമായി രംഗത്തുവന്ന സാഹചര്യത്തില്‍ ട്രംപ് അവരെ പുറത്താക്കിയേക്കുമെന്നാണ് സൂചന. മില റിക്കാര്‍ഡലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മെലാനിയയുടെ ഓഫീസ് അസാധാരണമായ തരത്തില്‍ പ്രസ്താവന ഇറക്കിയിരുന്നു.

Also Read:കേരളത്തിലെ എല്ലാ ബാങ്കുകളിലും ഓഹരിയുമായി എം.എ.യൂസഫലി

“റിക്കാര്‍ഡല്‍ വൈറ്റ് ഹൗസില്‍ സേവനമനുഷ്ഠിക്കാന്‍ യോഗ്യനല്ല എന്നുള്ളത് പ്രഥമ വനിതയുടെ ഓഫീസിന്റെ നിലപാടാണ്.” എന്നാണ് മെലനിയയുടെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്റ്റീഫന്‍ ഗ്രിഷാം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

കഴിഞ്ഞ ഏപ്രിലിലാണ് ട്രെംപിന്റെ നാഷണല്‍ സെക്യൂരിറ്റി ഉപദേഷ്ടാവായ ജോണ്‍ ബോള്‍ട്ടണ്‍ റിക്കാര്‍ഡലിനെ ഉപ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചത്. ഇതിനു മെലാനിയ ഒക്ടോബറില്‍ ആഫ്രിക്ക സന്ദര്‍ശിച്ചിരുന്നു. റിക്കാര്‍ഡല്‍ തന്റെ പര്യടനം കൈകാര്യം ചെയ്തതിലുള്ള അതൃപ്തിയാണ് മെലാനിയയെ പ്രകോപിപ്പിച്ചത്.

Also Read:വീട്ടില്‍ രാഷ്ട്രീയം പറയുന്ന ഭര്‍ത്താക്കന്‍മാരുണ്ടാകണം; സ്ത്രീകള്‍ നടത്തിയ സമരങ്ങള്‍ തോറ്റ ചരിത്രമില്ലെന്നും ശാരദക്കുട്ടി

ആഫ്രിക്കന്‍ യാത്രാ വേളയില്‍ വിമാനത്തിലെ സീറ്റിങ്ങുമായി ബന്ധപ്പെട്ട് മെലാനിയയുടെ സ്റ്റാഫുകളുമായി റിക്കാര്‍ഡല്‍ വാക്കേറ്റമുണ്ടാക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതാണ് മെലാനിയയെ ചൊടിപ്പിച്ചത്.

ചൊവ്വാഴ്ച റിക്കാര്‍ഡല്‍ വൈറ്റ് ഹൗസില്‍ ട്രംപിനൊപ്പമുണ്ടായിരുന്നെന്നാണ് പേരു വെളിപ്പെടുത്താതെ ട്രംപ് ഭരണകൂടവുമായി അടുത്ത ബന്ധമുള്ള ഒരാള്‍ പറഞ്ഞതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ദീപാവലിയുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസ് സംഘടിപ്പിച്ച ആഘോഷ പരിപാടിയില്‍ ട്രംപിന് തൊട്ടടുത്തായി അവര്‍ നില്‍ക്കുന്ന ചിത്രവും പുറത്തുവന്നിരുന്നു.