അഗര്‍ത്തല: ത്രിപുരയില്‍ ബി.ജെ.പി അധികാരത്തില്‍ എത്തിയതിന് പിന്നാലെയുള്ള അക്രമങ്ങള്‍ തുടരുന്നു. തെക്കന്‍ ത്രിപുരയില്‍ ബെലോണിയ നഗരത്തില്‍ സ്ഥിതി ചെയ്തിരുന്ന ലെനിന്റെ പ്രതിമ ബി.ജെ.പി പ്രവര്‍ത്തകര്‍ തകര്‍ത്തതിനുപിന്നാലെ ത്രിപുരയില്‍ തന്നെ മറ്റൊരു പ്രതിമ കൂടി തകര്‍പ്പെട്ടു. നേരത്തേ സംസ്ഥാനത്തുനേടിയ വിജയത്തില്‍ ആഹ്ലാദപ്രകടനവുമായെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ “ഭാരത് മാതാ കീ ജയ്” വിളിച്ച് ജെ.സി.ബി ഉപയോഗിച്ച് പ്രതിമ തകര്‍ത്തിരുന്നു.

സംസ്ഥാനത്ത് തുടരുന്ന ആക്രമണങ്ങള്‍ക്കെതിരെ രാജ്യത്താകമാനം പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ ലെനിന്റെ മറ്റൊരു പ്രതിമ കൂടി അക്രമികള്‍ തകര്‍ത്തു. സബ്രൂം മോട്ടോര്‍ സ്റ്റാന്റിലെ പ്രതിമയാണ് ഇപ്പോള്‍ തകര്‍ക്കപ്പെട്ടിരിക്കുന്നത്.

എ.എന്‍.ഐ ആണ് രണ്ടാമത്തെ പ്രതിമയും തകര്‍പ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ത്രിപുരയില്‍ ബി.ജെ.പി വിജയിച്ചതിന് പിന്നാലെയുണ്ടാകുന്ന രണ്ടാമത്തെ സംഭവമാണിത്.

തെക്കന്‍ ത്രിപുരയിലെ ബെലോണിയയില്‍ അഞ്ച് വര്‍ഷം മുന്‍പ് സ്ഥാപിച്ച ലെനിന്‍ പ്രതിമയാണ് ആദ്യം ബി.ജെ.പി പ്രവര്‍ത്തകര്‍ തകര്‍ത്തത്. ബുള്‍ഡോസര്‍ ഉപയോഗിച്ചാണ് പ്രതിമ തകര്‍ത്തത്. ആക്രമണത്തിന് നേതൃത്വം നല്‍കുന്നവര്‍ ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം വിളിച്ചിരുന്നു.