കോഴിക്കോട്:എസ്.എഫ്.ഐയെ മറയാക്കി മാവോവാദം പ്രചരിപ്പിച്ചവരാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത അലനും താഹയുമെന്ന സി.പി.ഐ.എം നേതാവ് പി.ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരെ അലന്റെ അമ്മ സബിത ശേഖര്‍. അലന്‍ ഒരിക്കലും എസ്.എഫ്.ഐയില്‍ സജീവമായിരുന്നില്ല എന്നും വീടിന് അടുത്തുള്ള പ്രാദേശിക സി.പി.ഐ.എമ്മുമായി ചേര്‍ന്നാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും സബിത ശേഖര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

”അലന്‍ ഒരിക്കലും എസ്.എഫ.ഐയില്‍ സജീവമായിരുന്നില്ല. ഞങ്ങളുടെ വീടിന് അടുത്തുള്ള പ്രാദേശിക സി.പി.ഐ.എമ്മുമായി ചേർന്നാണ് അലന്‍ പ്രവൃത്തിച്ചിരുന്നത്.  പാലയാട് കാമ്പസിലും അവന്‍ സജീവ എസ്.എഫ.ഐക്കാരനായിരുന്നില്ല. അങ്ങനെ എസ്.എഫ.ഐയില്‍ കാര്യമായി പ്രവര്‍ത്തിക്കാത്ത ഒരാള്‍ക്ക് എങ്ങനെയാണ് എസ്.എഫ.ഐക്കാരെ മാവോയിസ്റ്റ് ആക്കി മാറ്റാന്‍ സാധിക്കുക. താങ്കള്‍ വിചാരിക്കുന്നത് എസ്.എഫ.ഐക്കാര്‍ക്ക് തീരെ സംഘടനാബോധം ഇല്ല എന്നാണോ? അലന്‍ മാവോയിസത്തിലേക്ക് ആകര്‍ഷിച്ച ഏതെങ്കിലും ഒരു എസ്.എഫ.ഐക്കാരനെ ഉദാഹരണമായി കാണിക്കാമോ” എന്നും അവര്‍ ചോദിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സബിത ശേഖറിന്റെ പ്രതികരണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അലന്റെ കൂടെയുള്ളത് സത്യസന്ധമായി മതേതരമായി ജീവിക്കുന്ന അമ്മയും അച്ഛനുമാണ്. തങ്ങള്‍ അവന്റെ നിരപരാധിത്വം തെളിയിക്കാന്‍ പോരാടുക തന്നെ ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത അലനും താഹയും എസ്.എഫ്.ഐയെ മറയാക്കി മാവോവാദ പ്രവര്‍ത്തനം നടത്തിയെന്ന്


വെള്ളിയാഴ്ച്ച സി.പി.ഐ.എം നേതാവ് പി.ജയരാജന്‍ പറഞ്ഞിരുന്നു. മാവോവാദവും ഇസ്‌ലാമിസവും എന്ന വിഷയത്തില്‍ കോഴിക്കോട്ട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്ലില്‍ സംസാരിക്കുമ്പോഴായിരുന്നു പി.ജയരാജന്റെ വിവാദ പരാമര്‍ശം.