ശബരിമല: ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയത് ആചാരലംഘനമാണെന്ന് തന്ത്രി കണ്ഠരര് രാജീവര്. പൂജാരിമാര്‍ക്കും പന്തളം കൊട്ടാരം പ്രതിനിധിമാര്‍ക്കും മാത്രമാണ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറാനുള്ള അനുമതിയുള്ളത്. മറ്റാരെങ്കിലും ഇരുമുടിക്കെട്ടില്ലാതെ പടി ചവിട്ടുന്നത് ആചാരലംഘനമാണെന്ന് തന്ത്രി പറഞ്ഞു.

ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി ചവിട്ടിയത് സംബന്ധിച്ച് പരാതി കിട്ടിയാല്‍ പരിഹാരക്രിയ ചെയ്യുമെന്നും തന്ത്രി പറഞ്ഞു.

നേരത്തെ ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി ചവിട്ടിയത് വിവാദമായിരുന്നു.

ALSO READ: പതിനെട്ടാംപടിയിലെ ആചാരങ്ങളെക്കുറിച്ച് അറിയില്ല: ശ്രീധരന്‍പിള്ള

ഇന്ന് രാവിലെയാണ് വത്സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ എത്തുകയും പുറംതിരിഞ്ഞ് നിന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തത്. ഇതിന് ശേഷം വത്സന്‍ തില്ലങ്കേരി ഇരുമുടിയില്ലാതെ പതിനെട്ടാം പടി കയറുകയും ചെയ്തു.

പതിനെട്ടാം പടി പ്രസംഗപീഠമാക്കിയ വത്സന്‍ തില്ലങ്കേരിയുടെ നടപടിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കര്‍ദാസും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയിരുന്നു.

ALSO READ: സംഘപരിവാറില്‍ നിന്ന് മര്യാദ പ്രതീക്ഷിച്ചിട്ട് കാര്യമില്ല; എങ്ങനെ നേരിടണമെന്ന് സര്‍ക്കാറിനറിയാം: ഇ.പി ജയരാജന്‍

ചിത്തിര ആട്ടവിശേഷത്തിനോടനുബന്ധിച്ച് ശബരിമല നട ഇന്നലെയാണ് തുറന്നത്.

ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയ്ക്ക് ശേഷം സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. തുലാമാസ പൂജകള്‍ക്കായി നട തുറന്നപ്പോള്‍ ശബരിമലയിലും നിലയ്ക്കലിലും വലിയ സംഘര്‍ഷം ഉടലെടുത്തിരുന്നു.

WATCH THIS VIDEO: