ഏഷ്യാ കപ്പില്‍ ഇന്ത്യ ആദ്യ വിജയം സ്വന്തമാക്കി. ഡി.എല്‍.എസ് നിയമപ്രകാരം ഓവറും റണ്‍സും ചുരുക്കിയ മത്സരത്തില്‍ 10 വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. 23 ഓവറില്‍ 145 റണ്‍സായിരുന്നു ഇന്ത്യക്ക് വിജയിക്കാന്‍ ആവശ്യമുണ്ടായത്. മത്സരം വിജയിച്ചതോടെ മെന്‍ ഇന്‍ ബ്ലൂ സൂപ്പര്‍ ഫോറില്‍ പ്രവേശിച്ചു.

പുറത്താകാതെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും അര്‍ധസെഞ്ച്വറികള്‍ നേടി. 59 പന്ത് നേരിട്ട് ആറ് ഫോറും അഞ്ച് സിക്‌സറുമടക്കം 74 റണ്‍സാണ് രോഹിത് സ്വന്തമാക്കിയതെങ്കില്‍ 62 പന്ത് കളിച്ച ഗില്‍ എട്ട് ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 67 റണ്‍സ് നേടി.

21ാം ഓവറില്‍ തന്നെ ഇന്ത്യ മത്സരം ഫിനിഷ് ചെയ്തിരുന്നു. ഈ മത്സരത്തിലൂടെ ഒരുപാട് റെക്കോഡ് രോഹിത് ശര്‍മ തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.

മത്സരത്തില്‍ അഞ്ച് സിക്‌സര്‍ സ്വന്തമാക്കിയതോടെ ഏകദിനത്തില്‍ ഓപ്പണറായി 250 സിക്‌സര്‍ താരം സ്വന്തമാക്കി. ഏകദിന ക്രിക്കറ്റില്‍ 250 സിക്‌സറടിക്കുന്ന മൂന്നാമത്തെ മാത്രം ഓപ്പണിങ് ബാറ്ററാണ് രോഹിത് ശര്‍മ. ഏകദിന ഏഷ്യാ കപ്പ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ താരമാകാനും രോഹിത്തിന് സാധിച്ചു.

അര്‍ധസെഞ്ച്വറിയിലൂടെയും താരത്തിന് റെക്കോഡുകള്‍ വാരികൂട്ടാന്‍ സാധിച്ചിട്ടുണ്ട്. ഏഷ്യാ കപ്പില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ച്വറി നേടുന്ന ഇന്ത്യന്‍ നായകന്‍ ഇനി മുതല്‍ രോഹിത്താണ്. ഏഷ്യാ കപ്പില്‍ 10 തവണ ഹാഫ് സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യന്‍ താരമാകാനും ഇന്ത്യന്‍ കപ്പിത്താന് സാധിച്ചു.

മത്സരത്തിലെ താരമായ ഇന്ത്യന്‍ നായകന്‍ ക്യാപ്റ്റന്‍സിയിലും റെക്കോഡ് സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തില്‍ 10 വിക്കറ്റിന് ഇന്ത്യന്‍ ടീം രണ്ട് തവണ വിജയിക്കുന്നത് രോഹിത്തിന്റെ നേതൃത്വത്തിലാണ്. ഇങ്ങനെ ഒരുപിടി റെക്കോഡാണ് താരം ഈ മത്സരത്തിലൂടെ നേടിയത്.

മത്സര ശേഷം തങ്ങളുടെ ഇന്നത്തെ ഫീല്‍ഡിങ് മോശമായിരുന്നുവെന്നും അത് നന്നാക്കുമെന്നും രോഹിത് പറഞ്ഞു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് അയക്കപ്പെട്ട നേപ്പാള്‍ 230 റണ്‍സ് നേടി പുറത്തായിരുന്നു. സൂപ്പര്‍താരം ജസ്പ്രീത് ബുംറ ഇല്ലാതെയാണ് ഇന്ത്യ കളത്തില്‍ ഇറങ്ങിയത്. ഇന്ത്യക്കായി മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 97 പന്തില്‍ 58 റണ്‍സ് നേടിയ ആസിഫ് ഷെയ്ഖാണ് നേപ്പാളിന്റെ ടോപ് സ്‌കോറര്‍. സോംപാല്‍ കാമി 48 റണ്‍സ് നേടിയിരുന്നു.

Content Highlight: Rohit Sharma creates lot Records in AsiaCup match against Nepal