വിശാഖപട്ടണത്തില്‍ നടക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിച്ചിരിക്കുകയാണ്. ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 396 റണ്‍സാണ് നേടിയത്.

തുടര്‍ന്ന് ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 253 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ആറ് വിക്കറ്റ് സ്വന്തമാക്കിയ ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.

രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് വേണ്ടി യശസ്വി ജയ്‌സ്വാളും രോഹിത് ശര്‍മയും ക്രീസില്‍ ഉണ്ട്. 17 പന്തില്‍ നിന്ന് 15 റണ്‍സ് ആണ് ജയ്‌സ്വാള്‍ നേടിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 13 പന്തില്‍ നിന്നും 13 റണ്‍സ് ആണ് നേടിയത്.

ഇതോടെ രോഹിത് ശര്‍മ മറ്റൊരു റെക്കോഡും സ്വന്തമാക്കുകയാണ്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ (ഡബ്ല്യു.ടി.സി) ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമായി മാറാനാണ് രോഹിത്തിന് സാധിച്ചത്. ഓസ്ട്രേലിയയ്ക്കെതിരായ ഡബ്ല്യു.ടി.സി ഫൈനലില്‍ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സില്‍ രോഹിത് 15 റണ്‍സിന് പുറത്തായിരുന്നു. ഇപ്പോള്‍ 36-കാരന്‍ തന്റെ ഡബ്ല്യു.ടി.സി റണ്‍സ് 1809 ആയി ഉയര്‍ത്തിയിരിക്കുകയാണ്.

നേരത്തെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് റണ്‍സ് ഇന്ത്യക്ക് വേണ്ടി നേടിയത് വിരാട് കോഹ്ലി ആയിരുന്നു. 1803 റണ്‍സായിരുന്നു വിരാടിന്റെ പേരില്‍ കുറിച്ചത്.

 

Content Highlight: Rohit also broke Kohli’s record