റെക്കോഡുകള്‍ക്ക് അന്ത്യമില്ലേ... ചരിത്രം കുറിച്ച ഇന്നിങ്‌സില്‍ ക്യാപ്റ്റന്റെ സിംഹാസനവും സ്വന്തമാക്കി പന്ത്
Sports News
റെക്കോഡുകള്‍ക്ക് അന്ത്യമില്ലേ... ചരിത്രം കുറിച്ച ഇന്നിങ്‌സില്‍ ക്യാപ്റ്റന്റെ സിംഹാസനവും സ്വന്തമാക്കി പന്ത്
ആദർശ് എം.കെ.
Tuesday, 18th August 2026, 7:20 pm

 

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് ആവേശോജ്വലമായ അന്ത്യത്തിലേക്ക്. മത്സരത്തിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 84 എന്ന നിലയിലാണ് ശ്രീലങ്ക.

സ്‌കോര്‍ (നാലാം ദിനം അവസാനിക്കുമ്പോള്‍)

ഇന്ത്യ – 462 & 193

ശ്രീലങ്ക – 284 & 84/4 (T: 372)

അഞ്ചാം ദിവസം ഇന്ത്യയ്ക്ക് ആറ് വിക്കറ്റുകളും ലങ്കയ്ക്ക് 288 റണ്‍സുമാണ് വിജയത്തിനായി ആവശ്യമുള്ളത്. മോശം കാലാവസ്ഥ അവസാന ദിവസത്തെ മത്സരത്തിന് വെല്ലുവിളിയാകുമോ എന്നാണ് ആരാധകരുടെ ആശങ്ക.

ആദ്യ ഇന്നിങ്‌സില്‍ മികച്ച സ്‌കോര്‍ സ്വന്തമാക്കിയ ഇന്ത്യയെ രണ്ടാം ഇന്നിങ്‌സില്‍ ലങ്കന്‍ ബൗളര്‍മാര്‍ ശരിക്കും പരീക്ഷിച്ചു. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ അടക്കം ഏഴ് താരങ്ങളാണ് ഇരട്ടയക്കം കാണാതെ മടങ്ങിയത്.

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ ചെറുത്തുനിന്നത്. 69 പന്ത് നേരിട്ട താരം 66 റണ്‍സ് നേടി മടങ്ങി. 75 പന്തില്‍ 44 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കലും 47 പന്തില്‍ 35 റണ്‍സടിച്ച കെ.എല്‍. രാഹുലും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ചെറുത്തുനിന്നത്.

റിഷബ് പന്ത്. Photo: BCCI/x.com

രണ്ടാം ഇന്നിങ്‌സിന് പിന്നാലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും റിഷബ് പന്ത് സ്വന്തമാക്കി. നായകന്‍ ശുഭ്മന്‍ ഗില്ലിനെ മറികടന്നുകൊണ്ടായിരുന്നു പന്തിന്റെ മുന്നേറ്റം.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)

റിഷബ് പന്ത് – 73 – 2872*

ശുഭ്മന്‍ ഗില്‍ – 75 – 2867

രോഹിത് ശര്‍മ – 69 – 2716

രവീന്ദ്ര ജഡേജ – 75 – 2629

വിരാട് കോഹ്‌ലി – 79 – 2617

യശസ്വി ജെയ്‌സ്വാള്‍ – 55 – 2543

കെ.എല്‍. രാഹുല്‍ – 64 – 2265

ചേതേശ്വര്‍ പൂജാര – 62 – 1769

അജിന്‍ക്യ രഹാനെ – 49 – 1589

മായങ്ക് അഗര്‍വാള്‍ – 1293 – 33

റിഷബ് പന്ത്. Photo: BCCI/x.com

അതേസമയം, ഇന്ത്യ ഉയര്‍ത്തിയ 372 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ആതിഥേയര്‍ക്ക് നിഷാന്‍ മധുഷ്‌ക (27 പന്തില്‍ ആറ്), ലാഹിരു ഉഡാര (58 പന്തില്‍ 16), പസിന്ധു സൂര്യഭണ്ഡാര (ഗോള്‍ഡന്‍ ഡക്ക്), കാമിന്ദു മെന്‍ഡിസ് (12 പന്തില്‍ രണ്ട്) എന്നിവരുടെ വിക്കറ്റുകളാണ് ഇതിനോടകം നഷ്ടപ്പെട്ടത്.

73 പന്തില്‍ 31 റണ്‍സുമായി ക്യാപ്റ്റന്‍ ധനഞ്ജയ ഡി സില്‍വ, 36 പന്തില്‍ഡ 25 റണ്‍സുമായി സോനാല്‍ ദിനുഷ എന്നിവരാണ് ക്രീസില്‍.

 

Content Highlight: Rishabh Pant scored most runs for India in World Test Championship.

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.