[share]

[]അമ്പലപ്പുഴ: ഇതുവരെ വെളിപ്പെടുത്താത്ത കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍.  രണ്ട് ദിവസത്തിനുള്ളില്‍ മാധ്യമങ്ങളെ കാണും. കേസില്‍ രാഷ്ട്രീയ വിലപേശല്‍ നടത്തിയിട്ടില്ലെന്നും സരിത പറഞ്ഞു.

മാധ്യമപ്രവര്‍ത്തകര്‍ തനിക്ക് മാനുഷിക പരിഗണന നല്‍കണം. കോടതികളില്‍ കെട്ടിവെച്ച പണം അമ്മയും ബന്ധുക്കളും കടംവാങ്ങിയതാണ്.

രാഷ്ട്രീനേതാക്കള്‍ ആരും തന്നെ ബന്ധപ്പെട്ടില്ല. ഞാന്‍ ഒരു രാഷ്ട്രീയക്കാരില്ല. കോണ്‍ഗ്രസുകാരിയോ കമ്യൂണിസ്റ്റുകാരിയോ അല്ല.

തന്റെ ജീവന് ഭീഷണിയുണ്ട്. ഞാന്‍ ഒരു സ്ത്രീയാണ്. എനിക്ക് എന്റെ കുഞ്ഞുങ്ങള്‍ക്കൊപ്പം ജീവിക്കണം. മാധ്യമങ്ങള്‍ തങ്ങളുടെ സ്വകാര്യതയില്‍ ഇങ്ങനെ ഒളിഞ്ഞു നോക്കുന്നത് ശരിയല്ലെന്നും സരിത പറഞ്ഞു.

നിങ്ങള്‍ എന്നോട് ചോദിക്കുന്നത് കേരളത്തിലെ ജനങ്ങളെ സംശയമാണ്. അതിന് തീര്‍ച്ചയായും ഞാന്‍ മറുപടി നല്‍കും. വിലപേശല്‍ നടക്കുന്നെന്ന മാധ്യമപ്രചരണം തെറ്റാണ്.

വിലപേശല്‍ നടത്തുന്നതിന്റെ ഭാഗമായല്ല താന്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് പറയുന്നത്. കേസുകളുമായി ബന്ധപ്പെട്ട് കുറച്ചുകാര്യങ്ങള്‍കൂടി ചെയ്തുതീര്‍ക്കാനാണ്. അതിനുള്ള സമയം നല്‍കണമെന്നും സരിത പറഞ്ഞു.

ബിജു രാധാകൃഷ്ണന്‍ വാങ്ങി ചെലവഴിച്ച പണത്തിനു പോലും തനിക്ക് ഉത്തരവാദിത്തം ഉണ്ട്. അതെല്ലാം തീര്‍ക്കുമെന്നും സരിത പറഞ്ഞു.

സോളാര്‍ തട്ടിപ്പുകേസില്‍ ജയില്‍മോചിതയായ സരിത എസ്. നായര്‍ അമ്പലപ്പുഴ കോടതിയില്‍ ഹാജരാകാന്‍ എത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകരോട് പിന്നീട് വിശദമായി കാര്യങ്ങള്‍ പറയാമെന്ന് വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം അമ്പലപ്പുഴ കോടതി നാലു കേസുകളില്‍ സരിതയ്‌ക്കെതിരേ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മാര്‍ച്ച് അഞ്ചിനു മുമ്പ് നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് മാപ്പപേക്ഷ നല്കാനാണ് സരിത കോടതിയിലെത്തിയത്.