ഈ തട്ടിപ്പുകാരനെ ആരാധിക്കുന്ന നമ്മള്‍ തന്നെയാണ് തെറ്റുകാര്‍; നെയ്മറിനെതിരെ ബ്രസീല്‍ ക്ലബ്ബ് പ്രസിഡന്റ്
Sports News
ഈ തട്ടിപ്പുകാരനെ ആരാധിക്കുന്ന നമ്മള്‍ തന്നെയാണ് തെറ്റുകാര്‍; നെയ്മറിനെതിരെ ബ്രസീല്‍ ക്ലബ്ബ് പ്രസിഡന്റ്
ആദർശ് എം.കെ.
Thursday, 6th August 2026, 8:57 am

കോപ്പ ഡോ ബ്രസീല്‍ പോരാട്ടത്തിന് പിന്നാലെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിനെ രൂക്ഷമായി ഭാഷയില്‍ വിമര്‍ശിച്ച് എതിര്‍ ക്ലബ്ബായ റെമോയുടെ പ്രസിഡന്റ് ആന്റോണിയോ കാര്‍ലോസ്. മത്സരത്തില്‍ തോല്‍വിയേറ്റുവാങ്ങിയതിന് പിന്നാലെയാണ് അദ്ദേഹം നെയ്മറിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

റൗണ്ട് ഓഫ് 16-ന്റെ രണ്ടാം പാദ മത്സരത്തില്‍ റെമോയ്ക്കെതിരെ സാന്റോസ് 1-0 ന് വിജയിച്ച് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു. ഇതിന് ശേഷം ടണലില്‍ വെച്ച് നാടകീയ രംഗങ്ങള്‍ക്ക് പിന്നാലെയായിരുന്നു കാര്‍ലോസിന്റെ പ്രതികരണം.

നെയ്മര്‍

യുവ താരങ്ങള്‍ക്ക് മാതൃകയാകേണ്ട ഒരു താരത്തിന് ചേര്‍ന്നതല്ല നെയ്മറുടെ പെരുമാറ്റമെന്ന് പോര്‍ട്ടല്‍ ഓ ഫ്‌ലക്‌സോയോട് സംസാരിക്കവെ റെമോ പ്രസിഡന്റ് വ്യക്തമാക്കി.

‘സാന്റോസിന് അതിന്റെ ആവശ്യമൊന്നുമില്ല. ഒരു കൂട്ടം കുട്ടികള്‍ ആരാധിക്കുന്ന ഈ നെയ്മര്‍ എന്ന തട്ടിപ്പുകാരന്‍ ഇവിടെ അവന്റെ കോമാളിത്തരം പുറത്തെടുത്തു, അതിനുപുറമെ ഞങ്ങളെ പ്രകോപിപ്പിക്കാനും അവന്‍ ശ്രമിച്ചു. ഇതുപോലൊരു തട്ടിപ്പുകാരനെ ആരാധിക്കുന്നതില്‍ നമ്മള്‍ തന്നെയാണ് കുറ്റക്കാര്‍,’ ആന്റോണിയോ കാര്‍ലോസ് പറഞ്ഞു.

മത്സരത്തില്‍ പകരക്കാരന്റെ റോളിലാണ് നെയ്മര്‍ കളത്തിലിറങ്ങിയത്. ഇരു ടീമുകളും തമ്മിലുള്ള ആദ്യ പാദ മത്സരം ഗോള്‍രഹിത സമനിലയിലാണ് അവസാനിച്ചിരുന്നത്. രണ്ടാം പകുതിയില്‍ വില്യന്‍ അരാവോ, റോണി എന്നിവര്‍ക്കൊപ്പം നെയ്മര്‍ പകരക്കാരനായി കളത്തിലിറങ്ങി.

മത്സരത്തിന്റെ ഒന്നാം പകുതിയില്‍ തന്നെ റെമോ താരം മാര്‍ലണ്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് 10 പേരുമായാണ് അവര്‍ കളിച്ചത്. തുടര്‍ന്ന് 74ാം മിനിറ്റില്‍ നെയ്മറുടെ അസിസ്റ്റില്‍ റോണി മത്സരത്തിലെ ഏക ഗോള്‍ നേടി സാന്റോസിനെ വിജയത്തിലേക്ക് നയിച്ചു.

കളിയില്‍ പകുതി സമയം മാത്രമേ കളിച്ചുള്ളൂ എങ്കിലും മറ്റേതൊരു കളിക്കാരനേക്കാളും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് നെയ്മര്‍ സാന്റോസിന്റെ വിജയശില്പിയായി മാറി. ഫിഫ ലോകകപ്പിന് ശേഷം കളിച്ച നാല് മത്സരങ്ങളില്‍ നിന്നായി നെയ്മര്‍ നേടുന്ന മൂന്നാമത്തെ ഗോള്‍ പങ്കാളിത്തമാണിത്

റെമോയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഉടനീളം നെയ്മറെ കാണികള്‍ കടുത്ത രീതിയില്‍ അധിക്ഷേപിച്ചിരുന്നു. കളിയിലുടനീളം വലിയ രീതിയിലുള്ള കൂവലുകളും ചീത്തവിളികളുമാണ് താരം നേരിട്ടത്. കളി അവസാനിച്ചതിന് ശേഷവും ഇത് തുടര്‍ന്നു.

ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട നെയ്മര്‍, റെമോയുടെ ജീവനക്കാരുടെയും കളിക്കാരുടെയും മുഖത്തുനോക്കി നൃത്തം ചെയ്തും ആവേശം പ്രകടിപ്പിച്ചും വന്യമായ രീതിയില്‍ വിജയം ആഘോഷിക്കുകയായിരുന്നു. ഇത് റെമോ ജീവനക്കാരെ പ്രകോപിപ്പിച്ചു.

അവര്‍ നെയ്മറെ കായികമായി നേരിടാന്‍ അടുത്തേക്ക് കുതിച്ചെങ്കിലും സുരക്ഷാ ജീവനക്കാര്‍ ചേര്‍ന്ന് അവരെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. ഡ്രസ്സിങ് റൂമിലേക്ക് പോകും വഴി കാര്യങ്ങള്‍ വഷളായെങ്കിലും പിന്നീട് രംഗം ശാന്തമായി.

 

Content highlight: Remo club president slams Neyamar Junior after Copa do Brazil clash

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.