അവസരം ലഭിച്ചാലും ലാമിന്‍ യമാലിനെ റയല്‍ മാഡ്രിഡ് സ്വന്തമാക്കില്ല; തുറന്നുപറഞ്ഞ് ജോസെ മൗറീന്യോ
Sports News
അവസരം ലഭിച്ചാലും ലാമിന്‍ യമാലിനെ റയല്‍ മാഡ്രിഡ് സ്വന്തമാക്കില്ല; തുറന്നുപറഞ്ഞ് ജോസെ മൗറീന്യോ
ആദർശ് എം.കെ.
Thursday, 20th August 2026, 11:46 am

 

ബാഴ്‌സലോണയുടെ യുവ സൂപ്പര്‍ താരം ലാമിന്‍ യമാല്‍ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള സാധ്യത പൂര്‍ണമായും തള്ളി റയല്‍ മാഡ്രിഡ് പരിശീലകന്‍ ജോസെ മൗറീന്യോ.

സ്പാനിഷ് മാധ്യമമായ എല്‍ ചിരിംഗ്വിറ്റോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ്, യമാലിനെ ഒപ്പുവെക്കാന്‍ അവസരം ലഭിച്ചാലും റയല്‍ മാഡ്രിഡ് അതിന് മുതിരില്ലെന്ന് മൗറീന്യോ വ്യക്തമാക്കിയത്.

ജോസെ മൗറീന്യോ

ട്രാന്‍സ്ഫര്‍ വിദഗ്ദ്ധനായ ഫെബ്രിസിയോ റൊമാനോയാണ് മൗറീന്യോയുടെ ഈ പ്രസ്താവന പുറത്തുവിട്ടത്.

‘അവന്‍ മികച്ചൊരു കളിക്കാരനാണ്, പക്ഷേ ഇല്ല ഞങ്ങള്‍ അവനെ ഒപ്പുവെക്കില്ല. കാരണം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാര്‍ നിലവില്‍ ഞങ്ങളുടെ പക്കലുണ്ട്,’ മൗറീന്യോ പറഞ്ഞു.

ലാമിന്‍ യമാല്‍

ലാ മാസിയയില്‍ നിന്നും കളിയടവ് പഠിച്ച 19കാരനായ യമാലിന് ബാഴ്‌സലോണയുമായി 2031 വരെ കരാറുണ്ട്.

ബാഴ്‌സലോണക്കൊപ്പം ലീഗ് കിരീടമടക്കമുള്ള ആഭ്യന്തര കിരീടവും ഡൊമസ്റ്റിക് ട്രെബിളും സ്വന്തമാക്കിയ താരം സ്‌പെയിന്‍ ദേശീയ ടീമിനൊപ്പം യൂറോ കപ്പും ഫിഫ ലോകകപ്പും നേടിയ യമാല്‍ നിലവില്‍ ലോക ഫുട്‌ബോളിലെ തന്നെ ഏറ്റവും ശ്രദ്ധേയനായ യുവതാരങ്ങളില്‍ ഒരാളാണ്.

ലാമിന്‍ യമാല്‍

അതേസമയം, പുതിയ പരിശീലകനായി രണ്ടാം ഊഴത്തില്‍ ചുമതലയേറ്റ മൗറീന്യോക്ക് കീഴില്‍ റയല്‍ മാഡ്രിഡ് തങ്ങളുടെ പ്രീ സീസണ്‍ മത്സരങ്ങള്‍ തോല്‍വിയറിയാതെ പൂര്‍ത്തിയാക്കി. എഫ്.സി ഷാല്‍ക്കെയെ 3-0 ന് പരാജയപ്പെടുത്തിയതാണ് പ്രീ സീസണിലെ അവസാന മത്സരം.

ശനിയാഴ്ച (ഓഗസ്റ്റ് 22) എസ്പാന്യോളിനെതിരെയാണ് ലാ ലിഗയില്‍ ലോസ് ബ്ലാങ്കോസ് ആദ്യ മത്സരത്തിനിറങ്ങുന്നത്.

അല്‍ അഹ്‌ലിക്കെതിരെ 2-1 ന് ജയിച്ച് ജോവാന്‍ ഗാംപര്‍ ട്രോഫി സ്വന്തമാക്കിയ ബാഴ്‌സലോണ, തങ്ങളുടെ ലാ ലിഗ കിരീടം വീണ്ടും ക്യാമ്പ് നൗവിലെത്തിക്കാനുറച്ചാണ് കളത്തിലിറങ്ങുക. ഞായറാഴ്ച (ഓഗസ്റ്റ് 23) എല്‍ക്കെയ്‌ക്കെതിരെയാണ് ആദ്യ മത്സരം.

ഹാന്‍സി ഫ്ലിക്കിന് കീഴില്‍ തുടര്‍ച്ചയായ മൂന്നാം ലാലിഗ കിരീടമാണ് കറ്റാലന്‍മാര്‍ ലക്ഷ്യമിടുന്നത്.

 

Content Highlight: Real Madrid would not sign Lamine Yamal even if the opportunity arose; Jose Mourinho

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.