തിരുവനന്തപുരം: കാലടി സംസ്‍കൃത സർവകലാശാലയിലെ വൈസ് ചാനസലർക്കെതിരെയുള്ള പ്രതിഷേധത്തിൽ ശവമഞ്ചം ഒരുക്കിയത് പ്രാകൃതമാണെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഇത്തരം പ്രവണതകൾ അനുവദിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ പേരിൽ ശവമഞ്ചം ഒരുക്കുന്നത് ഒരിക്കലും അനുകൂലിക്കാൻ കഴിയില്ല, ഇത്തരം പ്രവർത്തികൾ ഒരു പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ല എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
ജീവിച്ചിരിക്കുന്ന വൈസ് ചാൻസലർക്കെതിരെ ശവമഞ്ചം ചുമന്നുകൊണ്ടുപോയി അവരെ ആക്ഷേപിക്കുന്ന നടപടി ഏത് പ്രാകൃതമായ സമര ആഭാസമാണെന്നു ചോദിച്ച അദ്ദേഹം, ഇത് ചെയ്തവർക്ക് എതിരെ നിയമം അനുശാസിക്കുന്ന കർശന നടപടികൾ സ്വീകരിക്കുമെന്നും പറഞ്ഞു.
വ്യാഴാഴ്ച സംസ്കൃത സർവകലാശാലയിൽ എസ.എഫ്.ഐ നടത്തിയ സമരത്തിലായിരുന്നു സംഭവം. ക്യാമ്പസ് ഗേറ്റിന് താഴെയായിരുന്നു വി.സിയുടെ പ്രതീകാത്മക സംസ്കാര ചടങ്ങുകൾ നടത്തിയത്. എന്നാൽ തങ്ങൾ നടത്തിയത് വി.സി യുടെ പ്രതീകാത്മക സംസ്കാര ചടങ്ങുകൾ അല്ലെന്ന് എസ്.എഫ്.ഐ മുമ്പ് വ്യക്തമാക്കിയിരുന്നു.
തിയേറ്റർ ഡിപ്പാർട്മെന്റിലെ പ്രവർത്തനരഹിതമായ സ്പോട് ലൈറ്റുകളെയാണ് ചടങ്ങിലൂടെ പ്രതീകാത്മകമായി അവതരിപ്പിച്ചതെന്ന് എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി ആശിഷ് എസ്. ആനന്ദ്, യൂണിറ്റ് സെക്രട്ടറി എ. ശ്യാം എന്നിവർ അറിയിച്ചു.