ന്യൂദല്‍ഹി: നാളെ നടക്കുന്ന രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും പങ്കെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്.

അതേസമയം ബംഗാള്‍ മുഖ്യന്ത്രി മമത ബാനര്‍ജി സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പിന്മാറിയിട്ടുണ്ട്. ബംഗാളിലെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ബി.ജെ.പി കളവ് പറയുകയാണെന്നാരോപിച്ചാണ് മമതയുടെ പിന്മാറ്റം.

നാളെ വൈകീട്ട് 7നാണ് സത്യപ്രതിജ്ഞ. വന്‍ ആഘോഷ പരിപാടിയായി സംഘടിപ്പിക്കുന്നതിനാല്‍ ദര്‍ബാര്‍ ഹാളിന് പകരം രാഷ്ട്രപതി ഭവനിലാണ് ചടങ്ങ് നടക്കുന്നത്. മന്ത്രിസഭാ രൂപീകരണത്തിന് വേണ്ടിയുള്ള അന്തിമ ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുകയാണ്. മന്ത്രിമാരെക്കുറിച്ചുള്ള തീരുമാനം ഇന്ന് രാത്രിയോടെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

സത്യപ്രതിജ്ഞാചടങ്ങിലേക്ക് ബിംസ്റ്റെക് കൂട്ടായ്മയിലെ രാഷ്ട്രത്തലവന്‍മാരെ ക്ഷണിച്ചിരുന്നു. പാകിസ്ഥാനെ ഒഴിവാക്കുന്നതിന് വേണ്ടിയാണിതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.