കൊച്ചി: പ്രളയത്തിനുശേഷം കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാണിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊച്ചിയില്‍ എന്റെ ബൂത്ത് എന്റെ അഭിമാനം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തുണ്ടായ പ്രളയം മനുഷ്യനിര്‍മ്മിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ഷകര്‍ക്കും യുവാക്കള്‍ക്കുമായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും രാഹുല്‍ പറഞ്ഞു.

“പ്രളയത്തില്‍ മലയാളികള്‍ കാണിച്ച ഒരുമ നമ്മള്‍ കണ്ടു. നിങ്ങളെല്ലാവരും പ്രളയസമയത്ത് ഒരുമിച്ച് നിന്നു. കേരളത്തെ പുനര്‍നിര്‍മ്മിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം നമ്മള്‍ വിശ്വസിച്ചു.”

മോദിയോട് ചോദിക്കുന്ന ചോദ്യം തന്നെയാണ് കേരളത്തില്‍ പിണറായി വിജയനോട് ചോദിക്കാനുള്ളതെന്നും രാഹുല്‍ പറഞ്ഞു.

ALSO READ: മോദിയോട് എന്താണോ പറയാനുള്ളത് അത് തന്നെയാണ് പിണറായിയോടും പറയാനുള്ളത്: രാഹുല്‍ഗാന്ധി

സ്ത്രീകളുടെ അവകാശങ്ങളെയും സ്വാതന്ത്ര്യത്തേയും ബഹുമാനിക്കുന്നത് പോലെ തന്നെ പരമ്പരാഗതമായ ആചാരങ്ങളേയും ബഹുമാനിക്കുന്നുവെന്നും രാഹുല്‍ പ്രസംഗത്തില്‍ പറഞ്ഞു.

ഇന്ത്യയും കേരളവും വളരണമെങ്കില്‍ നമ്മള്‍ ഒരുമിച്ച് നില്‍ക്കണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ALSO READ: പത്മനാഭസ്വാമി ക്ഷേത്രം സ്വകാര്യ സ്വത്തല്ല, പൊതുസ്വത്ത്: നിലപാട് തിരുത്തി തിരുവിതാംകൂര്‍ കുടുംബം

കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ എ.കെ ആന്റണി, കെ.സി വേണുഗോപാല്‍, ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ എം.ഐ. ഷാനവാസിന്റെ കൊച്ചിയിലുള്ള വസതിയിലെത്തി കുടുംബാംഗങ്ങളെ കണ്ട ശേഷമാണ് രാഹുല്‍ മറൈന്‍ഡ്രവിലെ യോഗസ്ഥലത്തേക്ക് എത്തിയത്.

WATCH THIS VIDEO: