കരീബിയന്‍ പ്രിമീയര്‍ ലീഗില്‍ സെഞ്ച്വറി നേടി തിളങ്ങി സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം ക്വിന്റണ്‍ ഡി കോക്ക്. എസ്.കെ.എന്‍ പാട്രിയേറ്റ്‌സിനെതിരെയാണ് ഡി കൊക്കിന്റെ സെഞ്ച്വറി നേട്ടം. രാജസ്ഥാന്‍ റോയല്‍സിന്റെ സഹ ഫ്രാഞ്ചൈസിയായ ബാര്‍ബഡോസ് റോയല്‍സിനായാണ് താരം സെഞ്ച്വറി നേടിയത്.

57 പന്തുകളില്‍ നിന്നും 107 റണ്‍സാണ് താരം അടിച്ചെടുത്തത്. 11 ഫോറുകളും ആറ് സിക്‌സുകളും അടങ്ങുന്നതാണ് ഡി കൊക്കിന്റെ ഇന്നിങ്സ്. തന്റെ പത്താം ടി-20 സെഞ്ച്വറിയാണ് താരം റോയല്‍സിനായി നേടിയത്.

ഇതോടെ കുട്ടി ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡില്‍ തന്റെ ആധിപത്യം തുടരാനും ഡി കോക്കിന് സാധിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ അടക്കം നാല് താരങ്ങള്‍ ഈ പട്ടികയില്‍ ഡി കോക്കിന് പുറകിലാണ്. സഞ്ജു, ഇഷാന്‍ കിഷന്‍, കമ്രാന്‍ അക്മല്‍, ടിം സൈഫര്‍ട്ട് എന്നിവരാണ് രണ്ടാം സ്ഥാനത്തുള്ളത്. അഞ്ച് വീതം സെഞ്ച്വറികളാണ് ഇവര്‍ നേടിയിട്ടുള്ളത്.

ഡി കോക്ക് സെഞ്ച്വറി നേടിയെങ്കിലും റോയല്‍സ് മത്സരത്തില്‍ പരാജയപ്പെട്ടു. ആറ് വിക്കറ്റുകള്‍ക്കാണ് പാട്രിയേറ്റ്‌സിന്റെ ജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡി കോക്കിന്റെ സെഞ്ച്വറി കരുത്തില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന പാട്രിയേറ്റ്‌സ് 19.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അനായാസമായി മറികടന്നു.

ജോണ്‍സണ്‍ ചാള്‍സിന്റെ കരുത്തിലാണ് പാട്രിയേറ്റ്സ് വിജയം കൈപ്പിടിയിലാക്കിയത്. 45 പന്തില്‍ 78 റണ്‍സാണ് താരം അടിച്ചെടുത്തത്. ആറ് ഫോറുകളും ഏഴ് സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. ശ്രീലങ്കന്‍ താരം ദാസുന്‍ ഷനക 36 റണ്‍സും നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി.

 

Content Highlight: Quinton de kock score his 10th century in T20 cricket