ഹൈദരബാദ്: റിസര്‍വ് ബാങ്കിനെയും സി.ബി.ഐയെയും പോലുള്ള ദേശസ്ഥാപനങ്ങളെ വിഴുങ്ങാന്‍ നോക്കുന്ന ആനക്കോണ്ടയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ആന്ധ്ര ധനകാര്യ മന്ത്രി യനമാല രാമകൃഷ്ണുന്ദു. മോദിയെ പോലൊരാളെ എങ്ങനെയാണ് രക്ഷകനെന്ന് വിളിക്കാന്‍ കഴിയുകയെന്നും രാമകൃഷ്ണുന്ദു ചോദിച്ചു.

പ്രതിപക്ഷ കക്ഷികളായ വൈ.എസ്.ആര്‍ കോണ്‍ഗ്രസും ജനസേനയും മോദിയെ പിന്തുണച്ച് കൊണ്ടിരിക്കുകയാണെന്നും അധിക്കാരക്കൊതി മൂത്ത ഈ പാര്‍ട്ടികള്‍ക്ക് രാജ്യത്തിനോട് ആത്മാര്‍ത്ഥതയില്ലെന്നും ആന്ധ്ര ധനമന്ത്രി പറഞ്ഞു.

കഴിഞ്ഞയാഴ്ച ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ആന്ധ്ര മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു രാജ്യത്തെ ജനാധിപത്യത്തെയും അതിന്റെ സ്ഥാപനങ്ങളെയും കാത്തുരക്ഷിക്കുകയാണ് മുഖ്യ ഉത്തരവാദിത്വമെന്ന് പ്രസ്താവനയിറക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് യനമാല രാമകൃഷ്ണുന്ദുവിന്റെ പ്രസ്താവന.

2014ന് സമാനമായി ലോക്‌സഭാ തെരഞ്ഞെടുപ്പും സംസ്ഥാന തെരഞ്ഞെടുപ്പും ഒന്നിച്ച് നടക്കുന്ന ആന്ധ്രയില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിക്കാനാണ് ടി.ഡി.പിയുടെ തീരുമാനം. 2014ല്‍ ആന്ധ്ര-തെലങ്കാന വിഭജനത്തിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി-ടി.ഡി.പി കൂട്ടുകെട്ട് കോണ്‍ഗ്രസിനെ പൂര്‍ണ്ണമായും പരാജയപ്പെടുത്തിയിരുന്നു.