നീറ്റ് ഫെഡറല്‍ തത്വങ്ങളെ കാറ്റില്‍ പറത്തി അടിച്ചേല്‍പ്പിച്ചത്; പരീക്ഷാ നടത്തിപ്പിന് പുതിയ സംവിധാനം വേണമെന്ന് പിണറായി
India
നീറ്റ് ഫെഡറല്‍ തത്വങ്ങളെ കാറ്റില്‍ പറത്തി അടിച്ചേല്‍പ്പിച്ചത്; പരീക്ഷാ നടത്തിപ്പിന് പുതിയ സംവിധാനം വേണമെന്ന് പിണറായി
റെന്വര്‍ പി
Saturday, 25th July 2026, 8:54 pm

തിരുവനന്തപുരം: ഫെഡറല്‍ തത്വങ്ങളെ കാറ്റില്‍പ്പറത്തിക്കൊണ്ട്, സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്ക് മേല്‍ കടന്നുകയറി കേന്ദ്രം അടിച്ചേല്‍പ്പിച്ചതാണ് നീറ്റ് അടക്കമുള്ള പരീക്ഷകളെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എന്‍.ടി.എ എന്ന സംവിധാനത്തിന്റെ വിശ്വാസ്യത തന്നെ പൂര്‍ണ്ണമായും തകര്‍ന്നു കഴിഞ്ഞുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്‍.ടി.എ പോലുള്ള സംവിധാനങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വിദ്യാഭ്യാസ രംഗത്തെ കച്ചവടവല്‍ക്കരിക്കലും കാവിവല്‍ക്കരിക്കലുമാണെന്ന് ഇന്ന് പകല്‍ പോലെ വ്യക്തമാണെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

അഴിമതിക്ക് ചൂട്ടുപിടിക്കുന്ന നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയെ ചുമതലയില്‍ നിന്ന് മാറ്റുകയോ അടിമുടി ഉടച്ച് വാര്‍ക്കുകയോ വേണം. സംസ്ഥാനങ്ങളെ കൂടി വിശ്വാസത്തിലെടുത്ത് പരീക്ഷാ നടത്തിപ്പിന് പുതിയ സ്റ്റാറ്റിയൂട്ടറി സംവിധാനം ഏര്‍പ്പെടുത്തണമെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

ഒരു മന്ത്രി പടിയിറങ്ങിയത് കൊണ്ട് മാത്രം അവസാനിക്കുന്നതല്ല രാജ്യത്തെ വിദ്യാഭ്യാസ മേഖല നേരിടുന്ന ഈ വലിയ പ്രതിസന്ധിയെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥി സമരത്തെത്തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെയായിരുന്നു പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

രാജ്യത്തെ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ഇച്ഛാശക്തിക്കു മുന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം ഒടുവില്‍ മുട്ടുകുത്തിയിരിക്കുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പിണറായി അഭിപ്രായപ്പെട്ടു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി, അഴിമതിക്കും വിദ്യാഭ്യാസ മേഖലയിലെ തെറ്റായ നയങ്ങള്‍ക്കും എതിരെ തെരുവിലിറങ്ങിയ യുവത രചിച്ച ഐതിഹാസിക വിജയമാണ്. മോദി സര്‍ക്കാരിന്റെ അമിതാധികാര വാഴ്ചയ്‌ക്കേറ്റ കനത്ത തിരിച്ചടി കൂടിയാണ് ഈ സമരത്തിന്റെ വിജയമെന്നും പിണറായി പറഞ്ഞു.

ചോദ്യപേപ്പര്‍ ചോര്‍ച്ചയും ലക്ഷക്കണക്കിന് കുട്ടികളുടെ കണ്ണീരും കണ്ടില്ലെന്ന് നടിച്ച, പ്രതിഷേധങ്ങളെ ഏകാധിപത്യ പ്രവണതകളോടെ നേരിട്ട ബിജെപി ഗവണ്‍മെന്റിന് ജനാധിപത്യത്തിന്റെ കരുത്തെന്താണെന്ന് ബോധ്യപ്പെട്ട ദിനങ്ങളാണ് കടന്നുപോയതെന്നും പിണറായി അഭിപ്രായപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

രാജ്യത്തെ വിദ്യാര്‍ത്ഥിസമൂഹത്തിന്റെ ഇച്ഛാശക്തിക്കു മുന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം ഒടുവില്‍ മുട്ടുകുത്തിയിരിക്കുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി, അഴിമതിക്കും വിദ്യാഭ്യാസ മേഖലയിലെ തെറ്റായ നയങ്ങള്‍ക്കും എതിരെ തെരുവിലിറങ്ങിയ യുവത രചിച്ച ഐതിഹാസിക വിജയമാണ്.

മോദി സര്‍ക്കാരിന്റെ അമിതാധികാര വാഴ്ചയ്‌ക്കേറ്റ കനത്ത തിരിച്ചടി കൂടിയാണ് ഈ സമരത്തിന്റെ വിജയം.

ചോദ്യപേപ്പര്‍ ചോര്‍ച്ചയും ലക്ഷക്കണക്കിന് കുട്ടികളുടെ കണ്ണീരും കണ്ടില്ലെന്ന് നടിച്ച, പ്രതിഷേധങ്ങളെ ഏകാധിപത്യ പ്രവണതകളോടെ നേരിട്ട ബിജെപി ഗവണ്‍മെന്റിന് ജനാധിപത്യത്തിന്റെ കരുത്തെന്താണെന്ന് ബോധ്യപ്പെട്ട ദിനങ്ങളാണ് കടന്നുപോയത്.

എന്നാല്‍ ഒരു മന്ത്രി പടിയിറങ്ങിയത് കൊണ്ട് മാത്രം അവസാനിക്കുന്നതല്ല രാജ്യത്തെ വിദ്യാഭ്യാസ മേഖല നേരിടുന്ന ഈ വലിയ പ്രതിസന്ധി. എന്‍.ടി.എ എന്ന സംവിധാനത്തിന്റെ വിശ്വാസ്യത തന്നെ പൂര്‍ണ്ണമായും തകര്‍ന്നു കഴിഞ്ഞു. ഫെഡറല്‍ തത്വങ്ങളെ കാറ്റില്‍പ്പറത്തിക്കൊണ്ട്, സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്ക് മേല്‍ കടന്നുകയറി കേന്ദ്രം അടിച്ചേല്‍പ്പിച്ചതാണ് നീറ്റ് അടക്കമുള്ള പരീക്ഷകള്‍.

അതിനു പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വിദ്യാഭ്യാസ രംഗത്തെ കച്ചവടവല്‍ക്കരിക്കലും കാവിവല്‍ക്കരിക്കലുമാണെന്ന് ഇന്ന് പകല്‍ പോലെ വ്യക്തമാണ്. അഴിമതിക്ക് ചൂട്ടുപിടിക്കുന്ന നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയെ ചുമതലയില്‍ നിന്ന് മാറ്റുകയോ അടിമുടി ഉടച്ച് വാര്‍ക്കുകയോ വേണം. സംസ്ഥാനങ്ങളെ കൂടി വിശ്വാസത്തിലെടുത്ത് പരീക്ഷാ നടത്തിപ്പിന് പുതിയ സ്റ്റാറ്റിയൂട്ടറി സംവിധാനം ഏര്‍പ്പെടുത്തണം.

അവകാശങ്ങള്‍ ചോദിച്ചുവാങ്ങാന്‍ യാതൊരു ഒത്തുതീര്‍പ്പുകളുമില്ലാതെ പോരാടിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങള്‍. അഴിമതി നിറഞ്ഞ ഈ കേന്ദ്രീകൃത സംവിധാനത്തെ വേരോടെ പിഴുതെറിയും വരെ ഈ പോരാട്ടം മുന്നോട്ടു പോകേണ്ടതുണ്ട്. അതിനു കരുത്തു പകരാന്‍ അടിയുറച്ച ജനാധിപത്യ ബോധ്യത്തോടെ നമുക്ക് ഒറ്റക്കെട്ടായി നില്‍ക്കാം.

Content Highlight: Pinarayi Vijayan About Resignation of Dharmendrasa pradhan, Criticized NEET and NTA

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.