കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയതില്‍ വിമര്‍ശനവുമായി പെരിയയില്‍ കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛന്‍ സത്യന്‍.

കഴിഞ്ഞ ഒന്നര വര്‍ഷമായി പ്രതികളെ സംരക്ഷിക്കാനായി പെടാപാടുപെടുകയാണ് സര്‍ക്കാരെന്നും ജനാധിപത്യ രാജ്യത്തില്‍ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളേണ്ട സര്‍ക്കാര്‍ എന്തിന് വേണ്ടിയാണ് ഇത്തരമൊരു നടപടിയ്ക്ക് മുതിരുന്നതെന്നും സത്യന്‍ ചോദിച്ചു. കൊലപാതകികളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്കും നാടിനും വേണ്ടി ഭരണം നടത്തേണ്ട സര്‍ക്കാര്‍ ഇപ്പോള്‍ എന്തിനാണ് ഈ പെടാപാട് പെടുന്നത്. ജനങ്ങളുടെ ലക്ഷക്കണക്കിന് വരുന്ന നികുതിപണമെടുത്ത് വാരിയെറിഞ്ഞിട്ടും സിംഗിള്‍ ബെഞ്ചില്‍ പരാജയപ്പെട്ടു. ഡിവിഷെന്‍ ബെഞ്ചിലും പരാജയപ്പെട്ടു. ഇനി അവസാനം സുപ്രീം കോടതിയിലേക്ക് പോകുന്നു.

സുപ്രീം കോടതിയില്‍ പോയാലും അവര്‍ക്ക് അനുകൂല വിധി വാങ്ങിച്ചെടുക്കാനാവില്ലെന്ന് ഉറപ്പുണ്ട്. ഞങ്ങള്‍ അതിനെതിരെ പൊരുതും. കാരണം നമ്മള്‍ക്ക് ഈ ഒരു ജീവിതമേ ബാക്കിയുള്ളൂ. പ്രതികളെ തടങ്കലില്‍ അടയ്ക്കുക എന്നൊരു ലക്ഷ്യം മാത്രമേ ഞങ്ങള്‍ക്കുള്ളൂ.ആ ഒരു ഉദ്ദേശത്തോടുകൂടിയാണ് നമ്മള്‍ എന്തിനും തയ്യാറായി നില്‍ക്കുന്നത്.

നമ്മളെ സംരക്ഷിക്കേണ്ട, നമ്മള്‍ക്കൊപ്പം നില്‍ക്കേണ്ട സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കാനായി ഭരണവും അധികാരവും ഉപയോഗിക്കുന്നു. ഇതെല്ലാം ജനങ്ങള്‍ കാണുന്നില്ലേ, ഇതാണോ നീതി? നീതി പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ ഇപ്പോള്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്.

തെറ്റ് ചെയ്തവരെ സംരക്ഷിക്കുക എന്ന ഒറ്റ ഉദ്ദേശമാണ് ഇവര്‍ക്കുള്ളത്. അതിന് വേണ്ടി തലകുത്തി മറിയുകയാണ്. ഉന്നതര്‍ക്ക് വരെ ഈ കൊലപാതകത്തില്‍ പങ്കുണ്ട്. അവരുടെ സമ്മര്‍ദ്ദം കൂടി സര്‍ക്കാരിന് മേലുണ്ട്. അവര്‍ക്ക് മുന്‍പില്‍ മുഖ്യമന്ത്രി വഴങ്ങിക്കൊടുക്കുന്നു.

അതുകൊണ്ട് തന്നെ എന്ത് വിലകൊടുത്തും എത്ര നാണം കെട്ടും എത്ര അനീതി ചെയ്തും അവര്‍ മുന്നോട്ടു നീങ്ങുകയാണ്. സര്‍ക്കാരിന്റെ ഈ ഒരു നടപടിയിലൂടെ തന്നെ ഇതിലെ ഗൂഢാലോചന വ്യക്തമല്ലേ, എന്തൊക്കെ ചെയ്താലും ദൈവത്തിന്റെ കോടതി ഉണ്ട്. ഞങ്ങള്‍ അതില്‍ വിശ്വസിക്കുന്നു.

നമ്മുടെ സര്‍ക്കാരെന്നും നമ്മുടെ മുഖ്യമന്ത്രിയുമെന്ന് പറയാന്‍ ഇപ്പോള്‍ നാണമാണ്. ഏത് സര്‍ക്കാരല്ല ആരൊക്കെ വന്നാലും ഞങ്ങള്‍ പൊരുതും. നമ്മുടെ നാടിന്റെ ഭാവിയെ ഓര്‍ത്ത് ഇപ്പോള്‍ ഭയമാണ്. അതുകൊണ്ട് കൂടിയാണ് നീതിക്ക് വേണ്ടി പൊരുതുന്നത്., ശരത് ലാലിന്റെ അച്ഛന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

ക്രൈം ബ്രാഞ്ച് ഈ കേസില്‍ നീതിയുക്തമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നും അതുകൊണ്ട് സി.ബി.ഐ അന്വേഷിക്കേണ്ടതില്ല എന്നുമാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയില്‍ പറഞ്ഞത്.

പെരിയ ഇരട്ടക്കൊല കേസ് സി.ബി.ഐക്ക് കൈമാറണമെന്ന ഡിവിഷന്‍ ബെഞ്ച് വിധി വന്നിട്ടും കേസ് ഡയറി സി.ബി.ഐക്ക് കൈമാറാത്തത് ചര്‍ച്ചയായിരുന്നു. നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിയുണ്ടായപ്പോള്‍ തന്നെ സി.ബി.ഐ കേസ് ഡയറി ആവശ്യപ്പെട്ടിരുന്നു.

അതിനിടെയാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. സി.ബി.ഐ അന്വേഷണം നടത്തണമെന്ന് സിങ്കിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് ശരിവെക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പെരിയ ഇരട്ടകൊലപാതക കേസില്‍ അന്വേഷണം തുടരാന്‍ കഴിയുന്നില്ലെന്നാണ് സി.ബി.ഐ ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്. നിയമപരമായും സാങ്കേതികപരമായുമുള്ള തടസ്സങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്, കേസ് അന്വേഷണം തുടരാനാകുന്നില്ലെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചത്.

പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കുന്ന സര്‍ക്കാര്‍ നിലപാട് നേരത്തെയും വിമര്‍ശിക്കപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight: PERIYA CASE SHARATH LAL FATHER AGAINST PINARAYI GOVERNMENT