തിരുവനന്തപുരം: ക്വട്ടേഷന്‍ സംഘം നേതാവിനെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുപ്പിച്ച് ന്യൂസ്18 കേരള. സംസ്ഥാനത്ത് ഗുണ്ടകളുടെ വളര്‍ച്ചയ്ക്ക് കൊടി പിടിക്കുന്നതാര് എന്ന വിഷയത്തില്‍ ആയിരുന്നു ചാനല്‍ ചര്‍ച്ച. നിലവില്‍ മാധ്യമ സ്ഥാപനത്തിന്റെ നീക്കത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുകയാണ്.

മുന്‍ എസ്.പി ജോര്‍ജ് ജോസഫ്, രാഷ്ട്രീയ നിരീക്ഷകന്‍ എം.എന്‍. കാരശ്ശേരി, സാമൂഹിക പ്രവര്‍ത്തകരായ കൊഞ്ചിറവിള വിനോദ്, ആല്‍ബിന്‍ എന്നിവരോടൊപ്പമാണ് ക്വട്ടേഷന്‍ സംഘത്തിലെ അംഗം ചര്‍ച്ചയില്‍ പങ്കെടുത്തത്. ഗുണ്ടയായ ഔറംഗസേബ് എന്ന വ്യക്തിയെയാണ് ന്യൂസ്18 കേരള ചാനല്‍ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തിയത്.

സംഭവം വിവാദമായതോടെ നിരവധി ആളുകളാണ് ന്യൂസ്18 കേരള ന്യൂസ് ചാനലിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. ക്വട്ടേഷന്‍ സംഘത്തിലെ ക്രിമിനലിന് ചര്‍ച്ചയില്‍ സ്‌പേസ് കൊടുത്ത ഇവരൊക്കെ എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്ന് വിമര്‍ശകര്‍ ചോദിക്കുന്നു.

ഇതുസംബന്ധിച്ച വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്. മുഖ്യധാര മാധ്യമങ്ങളെ പരിഹസിച്ചുകൊണ്ട് ട്രോള് പേജുകള്‍ ഈ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവെക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നുമുണ്ട്.