വലിയ പ്രതീക്ഷകളുമായി വന്ന് തിയേറ്ററില്‍ പരാജയമായി മാറിയ ബി. ഉണ്ണികൃഷ്ണന്റെ മോഹന്‍ലാല്‍ ചിത്രമാണ് ആറാട്ട്. ചിത്രം സ്പൂഫായാണ് തങ്ങള്‍ എടുക്കാന്‍ ഉദ്ദേശിച്ചിരുന്നതെന്നും മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഉള്‍പ്പെടെയുള്ള ഡയലോഗുകള്‍ അതില്‍ സ്പൂഫ് ചെയ്തിരുന്നുവെന്നും ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

‘കാലാകാലങ്ങളായി മുടങ്ങിക്കിടക്കുന്ന ഉത്സവങ്ങള്‍ നടത്തുന്ന ആളാണ്, ഇവിടെ അങ്ങനെ വല്ല പ്രശ്‌നങ്ങളുമുണ്ടോ എന്നാണ് ഗോപന്‍ ചോദിക്കുന്നത്. മോഹന്‍ലാല്‍ ആണ് ചോദിക്കുന്നതെന്ന് ഓര്‍ക്കണം. മ്മൂക്കയുടെ കിംഗ് സിനിമയിലെ ഡയലോഗ് പോലും അദ്ദേഹം പറഞ്ഞു. പക്ഷേ നെയ്യാറ്റിന്‍കര ഗോപന്‍ ഒരു ഏജന്റ് ആണെന്ന് പറയുമ്പോള്‍, എന്നിട്ടാണോ അയാള്‍ വന്ന് ഈ സ്പൂഫ് എല്ലാം ചെയ്തത് എന്ന് പ്രേക്ഷകര്‍ തിരിച്ചു ചോദിച്ചു.

ആ ഏജന്റ് സംഗതിയൊക്കെ കുറച്ച് രസകരമായിക്കോട്ടെ എന്ന് കരുതിയാണ് ‘X’ എന്നൊക്കെ പേരിട്ടത്. അതൊക്കെ ഭയങ്കര സീരിയസ് ആയാണ് പ്രേക്ഷകര്‍ എടുത്തത്. സിനിമ ഇറങ്ങി കഴിഞ്ഞ് ഉണ്ടായ ട്രോളുകളെല്ലാം ശരിയാണെന്നു തോന്നി.

ആറാട്ട് എന്റെ സോണിലുള്ള സിനിമ ആയിരുന്നില്ല. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രവുമായി ഉദയകൃഷ്ണ ആണ് വന്നത്. ഒരു മുഴുനീള സ്പൂഫ് ആണ് ഞാന്‍ ചെയ്യാന്‍ ആഗ്രഹിച്ചത്. ലാല്‍ സാറിന് താരപരിവേഷം ഉണ്ടാക്കിക്കൊടുത്ത സിനിമകളെ അദ്ദേഹത്തെക്കൊണ്ടുതന്നെ സ്പൂഫ് ചെയ്യിപ്പിക്കുക എന്നതാണ് ഉദ്ദേശിച്ചത്. ചേട്ടാ ഇത് നമുക്ക് ചെയ്യാനാവുമോ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. എന്തുകൊണ്ട് പറ്റില്ല എന്നായിരുന്നു മറുപടി.

ആ സ്പൂഫ് ഘടകം സിനിമയില്‍ ഉടനീളം കൊണ്ടുവന്നില്ല എന്നതിലാണ് ഞങ്ങള്‍ക്ക് തെറ്റ് പറ്റിയത്. സെക്കന്‍ഡ് ഹാഫില്‍ ആവശ്യമില്ലാത്ത ഒരു സ്ഥലത്തേക്ക് നമ്മള്‍ പോയി. ആ ട്രാക്ക് ശരിയായില്ല. പലരോടും ഈ സിനിമുടെ ആശയം സംസാരിച്ചപ്പോള്‍ അവരൊക്കെ ഈ മുഴുവന്‍ സ്പൂഫ് എന്ന ഐഡിയയില്‍ സംശയമാണ് പ്രകടിപ്പിച്ചത്. ലാല്‍ സാറിനെവച്ച് ഒരു ഹെവി ഐറ്റം ചെയ്യുമ്പോള്‍ മുഴുവന്‍ സ്പൂഫ് ആയാല്‍ ആളുകള്‍ സ്വീകരിക്കുമോ എന്ന് പലരും ചോദിച്ചു. അപ്പോള്‍ നമ്മളും കണ്‍ഫ്യൂസ്ഡ് ആയി,’ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Content Highlight: Mohanlal even said the dialogue in Mammooka’s King, says b unnikrishnan