yechury

ന്യൂദല്‍ഹി: വെടിക്കെട്ട് ദുരന്തം നടന്ന ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി കൊല്ലത്തെത്തിയത് തെറ്റായിപ്പോയെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ദുരന്തം നടന്ന ദിവസം താന്‍ പരവൂരില്‍  പോയിരുന്നില്ലെന്നും യെച്ചൂരി പറഞ്ഞു.

പരവൂരിലെ മോദിയുടെ സന്ദര്‍ശനത്തിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടയിലാണ് യെച്ചൂരിയും മോദിക്കെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പൊള്ളലേറ്റ രോഗികളെ ചികില്‍സിക്കുന്നതിന് തടസമായെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ നഴ്‌സുമാരേയും ഡോക്ടര്‍മാരേയും വാര്‍ഡുകളില്‍ കയറുന്നതില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നെന്നും. സര്‍ജിക്കല്‍ വാര്‍ഡിലെ നഴ്‌സുമാരോട് 30 മിനിറ്റോളം പുറത്തുനില്‍ക്കാന്‍ പ്രധാനമന്ത്രിയുടെ സുരക്ഷവിഭാഗം ആവശ്യപ്പെട്ടത്. പലരുടേയും ചികിത്സയേയും ബാധിച്ചതായി നഴ്‌സുമാരും ഡോക്ടര്‍മാരും പറഞ്ഞിരുന്നു.

അതേ സമയം പ്രധാനമന്ത്രിയെ അപമാനിക്കാന്‍ ശ്രമം നടക്കുന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരോപിച്ചു. മോദിയുടെ സന്ദര്‍ശനം വിവാദമാക്കാനുള്ള നീക്കം കേരളത്തിന് അപമാനകരമാണെന്നും കുമ്മനം പറഞ്ഞു.