[]ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ രാഷ്ട്രപിതാവ് മുഹമ്മദാലി ജിന്നയുടെ വസതി തീവ്രവാദികള്‍ തകര്‍ത്തു.  121 വര്‍ഷം പഴക്കമുള്ള ബലൂചിസ്ഥാനിലെ വസതിയാണ് തീവ്രവാദികള്‍ തകര്‍ത്തത്.

ജിന്ന തന്റെ അവസാന നാളുകള്‍ കഴിച്ചുകൂട്ടിയ വീടാണ് പുലര്‍ച്ചെ ഒന്നരയോടെ തീവ്രവാദികള്‍ ബോംബുപയോഗിച്ച് തകര്‍ത്തത്. []

വീടിനു സമീപം ബോംബുകള്‍ സ്ഥാപിച്ച ശേഷം വീടിനു നേര്‍ക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. വെടിവെപ്പില്‍ ഒരു സുരക്ഷാ സൈനികന്‍ കൊല്ലപ്പെടുകയും ചെയ്തു.

കെട്ടിടത്തിന് കാര്യമായ കേടുപാടുകള്‍ സംഭവച്ചിട്ടുണ്ട്. ഈ ഭവനം പാക്കിസ്ഥാന്‍ ദേശീയ സ്മാരകമായി പ്രഖ്യാപിച്ചിരുന്നു.

സ്‌ഫോടനത്തെത്തുടര്‍ന്നുള്ള തീപിടിത്തത്തില്‍ വീടും ജിന്നയുടെ സ്മരണയ്ക്കായി സൂക്ഷിച്ചിരുന്ന വസ്തുക്കളും നശിച്ചതായി പോലീസ് അറിയിച്ചു.

ഉഗ്രസ്‌ഫോടന ശേഷിയുള്ള ആറു ബോംബുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സുരക്ഷാസേന പ്രദേശം വളഞ്ഞ് തീവ്രവാദികള്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. 1892 ല്‍ നിര്‍മിച്ച ഈ കെട്ടിടം ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറലിന്റെ പ്രതിനിധിയുടെ വേനല്‍ക്കാല വസതിയായിരുന്നു.