Malala_Nobel_PTI1
ഇസലാമാബാദ്: നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായിക്കെതിരെ വിമര്‍ശനവുമായി പാക് താലിബാന്‍. നൊബേല്‍ സമ്മാനം സ്വീകരിക്കുക വഴി മലാല പൈശാചിക ശക്തികളുമായി യോജിപ്പിലെത്തിയെന്നാണ് സംഘടനയുടെ വക്താവ് മുഹമ്മദ് ഖുറസാനി പറഞ്ഞിരിക്കുന്നത്. മലാലയുടെ ശ്രമം പശ്ചാത്യ സംസ്‌കാരം പ്രചരിപ്പിക്കുകയാണ്  മറിച്ച് വിദ്യഭ്യാസ പ്രവര്‍ത്തനമല്ല. ഇത് പാകിസ്ഥാനെ തകര്‍ക്കുമെന്നും ഖുറസാനി പറഞ്ഞു.

മലാലയുടെ പിതാവ് സിയാവുദ്ദീന്‍ മകളെ  ഉപയോഗിച്ച് ഇസ്‌ലാമിനെതിരെയും ഇസ്‌ലാമിക സമൂഹത്തിനെതിരെയും പ്രവര്‍ത്തിക്കുകയാണെന്നും താലിബാന്‍ വക്താവ് പറഞ്ഞു. ലോകത്ത് നിലനില്‍ക്കുന്നതില്‍ ഏറ്റവും നീചമായ വ്യവസ്ഥ ജനാധിപത്യമാണെന്നും എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ജനാധിപത്യമാണെന്നും ലോകത്തിലെ തന്നെ ഒന്നാം നിര ഭീകരവാദ സംഘടനയുടെ വക്താവാവായ ഖുറസാനി പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു മലാലയും ഇന്ത്യയുടെ കൈലാശ് സത്യാര്‍ത്ഥിയും സംയുക്തമായി സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം സ്വീകരിച്ചിരുന്നത്. പാകിസ്ഥാനിലെ സ്വാത് താഴ്‌വരയില്‍ നിന്നുള്ള വിദ്യഭ്യാസ പ്രവര്‍ത്തകയായ മലാല 2012ല്‍ താലിബാന്റെ ആക്രമണത്തിന് ഇരയായിരുന്നു.