[]കോഴിക്കോട്: മലബാറിലെ മുസ്‌ലിങ്ങളുടേത് സാമ്രാജ്യത്വ വിരുദ്ധമനസാണെന്ന് ന്യൂനപക്ഷ ക്ഷേമ കാര്യമന്ത്രി മഞ്ഞളാംകുഴി അലി.

അതുകൊണ്ട് തന്നെ സാമ്രാജ്യത്വ അനുകൂല ചരിത്രകാരന്മാര്‍ കേരള മുസ്‌ലിങ്ങളെ അക്രമികളായി ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അലി പറഞ്ഞു.

സ്വാതന്ത്ര്യം കിട്ടിയ കാലത്ത് മലബാര്‍ വിദ്യാഭ്യാസപരമായി തെക്കന്‍ കേരളത്തേക്കാള്‍ 100 വര്‍ഷം പിറകിലായിരുന്നു. ഇതില്‍ തന്നെ മുസ്‌ലിം സമൂഹം വളരെ പിറകിലായിരുന്നു.

എന്നാല്‍ സി.എച്ച് മുഹമ്മദ് കോയയെ പോലുള്ളവരുടെ നേതൃത്വം മലബാറിലെ മുസ്‌ലിങ്ങളുടെ ജീവിതം മാറ്റി മറിച്ചു.

ഇപ്പോള്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മലബാര്‍ തെക്കന്‍ കേരളത്തേക്കാള്‍ മുന്നിലാണ്. കേരളീയ മുസ്്‌ലീങ്ങളുടെ ചരിത്രവും സംസ്‌കാരവും ലോകത്തെങ്ങും പഠന വിഷയമായിട്ടുണ്ട്.

ഇത്രയധികം പഠനവിധേയമായ മറ്റൊരു സമൂഹമുണ്ടാവില്ല. ഏറെ പുരോഗതി കൈവരിച്ചിട്ടും കേരളീയ മുസ്‌ലിം സമുദായത്തില്‍ അനൈക്യം വളരുകയാണ്.

സമുദായത്തില്‍ ഐക്യവും രാഷ്ട്രീയ ഏകീകരണവും ഉണ്ടാവേണ്ടതുണ്ട്- മന്ത്രി പറഞ്ഞു.

കോഴിക്കോട് കേരള മുസ്‌ലിം ഹെറിറ്റേജ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മഞ്ഞളാംകുഴി അലി.