sushma-01ന്യൂദല്‍ഹി: ലളിത് മോദി തനിക്ക് ജോലി വാഗ്ദാനം നടത്തിയിരുന്നെന്ന് വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജിന്റെ ഭര്‍ത്താവ് സ്വരാജ് കൗശല്‍. ലളിത് മോദി സ്വരാജ് കൗശലിന് 2015 ഏപ്രില്‍ 15 ന് ജോലി വാഗ്ദാനം ചെയ്തിരുന്നെന്നും എന്നാല്‍ ഏപ്രില്‍ 24 ന് ഈ വാഗ്ദാനം പിന്‍വലിക്കുകയാണുണ്ടായിരുന്നതെന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

ഈ വാര്‍ത്തയ്ക്ക് വിശദീകരണവുമായാണ് സ്വരാജ് കൗശല്‍ രംഗത്തെത്തിയിരിക്കുന്നത്. “ഞാന്‍ 20 വര്‍ഷം ലളിത് മോദിയുടെ അഭിഭാഷകനായിരുന്നു. ഇന്‍ഡോഫില്‍ ബ്രാന്റില്‍ അള്‍ട്ടര്‍നേറ്റ് ഡയറക്ടറാക്കാമെന്ന വാഗ്ദാനം ലഭിച്ചു. ഞാന്‍ സമ്മതിച്ചിരുന്നില്ല. വാഗ്ദാനം പിന്‍വലിച്ചു.” എന്നാണ് അദ്ദേഹം എ.എന്‍.ഐക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

സുഷ്മ സ്വരാജിന് ലളിത് മോദിയുമായി എന്താണ് ബന്ധം എന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സുഷ്മ സ്വരാജും അവരുടെ കുടുംബാംഗങ്ങളും എത്ര തവണ ലളിത് മോദിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.