കോഴിക്കോട്: പ്രളയക്കെടുതി നേരിടുമ്പോള്‍ വിദേശ സന്ദര്‍ശനത്തിനു പോയ മന്ത്രി കെ.രാജു കേരളത്തില്‍ തിരിച്ചെത്തി. യാത്ര പാര്‍ട്ടിയുടെ അനുമതിയോടെയായിരുന്നുവെന്ന് നാട്ടിലെത്തിയ മന്ത്രി പറഞ്ഞു. യാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ എല്ലാവരെയും അറിയിച്ചിരുന്നെന്നും നിയമപരമായുള്ള അനുമതി വാങ്ങിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

“താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. മൂന്നു മാസം മുന്‍പ് നിശ്ചയിച്ച പരിപാടിയാണ്. ഇപ്പോള്‍ രാജിവെക്കേണ്ട സാഹചര്യമില്ല. താന്‍ പോകുമ്പോള്‍ സംസ്ഥാനത്തെ പ്രളയക്കെടുതി ഇത്രയും രൂക്ഷമായിരുന്നില്ല” രാജു പറഞ്ഞു.


Read Also : കേരളത്തിന് 50 കോടിയുടെ സഹായവുമായി ഡോ. ഷംസീര്‍ വയലില്‍


 

കേരളത്തില്‍ പ്രളയദുരിതത്തിനിടെ കോട്ടയം ജില്ലയുടെ ചുമതലയുള്ള മന്ത്രി വിദേശ പര്യടനത്തിനു പോയത് ഏറെ വിവാദമായിരുന്നു. ഓഗസ്റ്റ് 16നായിരുന്നു ജര്‍മനി യാത്ര. 22 വരെ നിശ്ചയിച്ചിരുന്ന വിദേശ സന്ദര്‍ശനം വെട്ടിച്ചുരുക്കിയാണു ഇപ്പോള്‍ മന്ത്രി തിരികെയെത്തിയത്. വിദേശയാത്ര വെട്ടിച്ചുരുക്കി തിരിച്ചെത്താന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് മന്ത്രിയോടു പറഞ്ഞിരുന്നു. സി.പി.ഐ മന്ത്രിയുടെ നടപടിയില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അതൃപ്തി പ്രകടിപ്പിച്ചിരുന്നു.